പ്രതീകാത്മക ചിത്രം

ട്രെയിൻ തട്ടി വിദ്യാർഥിയുടെ മരണം; മേൽപാലം ആവശ്യത്തിന് ഏറെ കാലത്തെ മുറവിളി; ഗൗനിക്കാതെ റെയിൽവേ

കൊയിലാണ്ടി: റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം പന്തലായനി യു.പി സ്കൂൾ കിഴക്കു ഭാഗം പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂളും ഗവ. പ്രീ പ്രൈമറി സ്കൂളും. ദിവസവും ഇരുപുറങ്ങളിലേക്കും യാത്ര ചെയ്യുന്നത് നൂറുകണക്കിനു വിദ്യാർഥികൾ. എന്നാൽ ഇവർക്ക് സുരക്ഷയോടെ മറുപുറം കടക്കാൻ വഴിയില്ല.

പാളം മുറിച്ചു കടക്കുകയെ മാർഗമുള്ളൂ. ഇതു അപകടകരമാണ്. ഈ ഭാഗത്ത് കാൽനടപ്പാലം സ്ഥാപിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. എന്നാൽ, റെയിൽവേ ഇക്കാര്യം ഗൗനിക്കുന്നില്ല. പന്തലായനി യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആനന്ദ് സുരക്ഷിതമായ വഴി ഏർപ്പെടുത്താത്തതിന്റെ രക്തസാക്ഷിയാണ്. ഈ 11 കാരന്റെ ജീവൻ ഹോമിക്കപ്പെട്ടതിൽ റെയിൽവേക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടായിരത്തിന് അടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ നല്ലൊരു ഭാഗം റെയിൽ കടന്നു വരുന്നവരാണ്.

അധികം അകലെയല്ലാതെ പഴയ ബപ്പൻകാട് റെയിൽവേ ഗേറ്റു ഭാഗത്തും അപകടം പതിയിരിക്കുന്നു. ഇവിടെ ഗേറ്റ് ഒഴിവാക്കിയതിനു ശേഷം സ്ഥാപിച്ച അടിപ്പാത ഉപയോഗശൂന്യമാണ്. കഴിഞ്ഞവർഷം വേനലിൽ മൂന്നു മാസം മാത്രമാണ് ഉപയോഗിച്ചത്. മറ്റു സമയങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. തൊട്ടടുത്താണ് കോതമംഗലം ഗവ.എൽ.പി സ്കൂൾ. പിഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് റെയിൽ മുറിച്ചു വേണം കടന്നുപോകാൻ. വളവു കഴിഞ്ഞ ഉടനാണ് റെയിൽ മുറിച്ചു കടക്കുന്ന ഭാഗം. അതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. പ്രത്യേകിച്ചും മഴയത്ത്. ഇപ്പോൾ ട്രെയിനുകൾക്ക് ശബ്ദവും കുറവാണ്. പെട്ടെന്ന് സാന്നിധ്യം അറിയാൻ കഴിയില്ല. വെള്ളിയാഴ്ച അപകടം നടന്ന ഭാഗത്ത് മേൽ നടപ്പാലം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷനോട് രക്ഷിതാക്കളും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ജൂൺ 18ന് ഗവ. പ്രീ - പ്രൈമറി സ്കൂൾ സന്ദർശിച്ചപ്പോഴായിരുന്നു ആവശ്യം ഉന്നയിച്ചത്.

Tags:    
News Summary - student hit by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.