നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരൻ റെയിൽവേ പൊലീസിന് അയച്ചുകൊടുത്ത പാമ്പിന്റെ ചിത്രം
കോഴിക്കോട്: കമ്പാർട്ടുമെന്റിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് തിരുവനന്തപുരം- നിസാമുദ്ദീൻ എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഫയർഫോഴ്സും വനശ്രീയിൽ നിന്നെത്തിയ പാമ്പുപിടുത്തക്കാരും അരിച്ചുപെറുക്കിയിട്ടും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. ഒടുവിൽ പാമ്പുമായി ട്രെയിൻ യാത്ര തുടർന്നു.
ബുധനാഴ്ച രാത്രി 10.15ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ 22633 തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് തിരൂരിൽ എത്തിയപ്പോഴാണ് എസ് അഞ്ച് കമ്പാർട്ടുമെന്റിലെ 34, 35 ബർത്തുകൾക്കിടയിൽ യാത്രക്കാരൻ പാമ്പിനെ കണ്ടത്.
ഉടൻ റെയിൽവേ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് ട്രെയിൻ കോഴിക്കോട് നാലാം പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ഫയർഫോഴ്സും വനശ്രീയിലെ പാമ്പുപിടിത്തക്കാരായ ലൈജുവും അനീഷും തയാറായി സ്ഥലത്തെത്തിയിരുന്നു. തുടർന്ന് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി കമ്പാർട്ടുമെന്റിൽ സൂക്ഷ്മപരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
കമ്പാർട്ടുമെന്റിലെ ഒരു ദ്വാരത്തിൽ പാമ്പ് കയറിയെന്നാണ് നിഗമനം.
ദ്വാരം നന്നായി അടച്ചു ഒരു മണിക്കൂറിനു ശേഷം 11.15ന് ട്രെയിൻ യാത്ര തുടർന്നു. കമ്പാർട്ടുമെന്റിൽ കണ്ടത് ചേരയാണെന്ന് യാത്രക്കാരൻ അയച്ചുകൊടുത്ത വിഡിയോയിൽ നിന്ന് വ്യക്തമാകുന്നതായി ലൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.