രാഘവൻ നായർ
നന്മണ്ട: പതിനഞ്ചാം വയസ്സിൽ തൂമ്പയെടുത്ത് പാടത്തും പറമ്പിലും കൃഷി ചെയ്യുന്ന രാഘവൻ നായർക്ക് കൃഷി ഒരു തപസ്യയാണ്. ചീക്കിലോട് കീഴലത്ത് രാഘവൻ നായരാണ് വാർധക്യത്തിലും കാർഷിക വൃത്തിയിൽ വിജയഗാഥ രചിക്കുന്നത്.
പ്രായം 86ലെത്തിയിട്ടും കൃഷിയിടത്തിലെ അധ്വാനത്തിന് വിരാമമിടാത്ത ഈ കർഷകനെ പഴയ തലമുറയിലെ കർഷകർക്ക് മാത്രമല്ല പുതു തലമുറയിലുള്ളവർക്കും മാതൃകയാണ്. രാഘവൻ നായരുടെ അച്ഛൻ ചാത്തുക്കുട്ടി നമ്പ്യാർ മികച്ചൊരു കർഷകനായിരുന്നു.
ഇക്കാലമത്രയും ക്ഷീരകർഷകനായും ജൈവകർഷകനായും രാഘവൻ നായരുണ്ട്. വിവിധയിനം നെൽ കൃഷിയിൽ ഒഡീഷ നെല്ലിനാണ് മുൻതൂക്കം. പച്ചക്കറി കൃഷി കൂടാതെ നേന്ത്രവാഴ, മൈസൂർ വാഴ എന്നിവയുമുണ്ട്. കുരുമുളക്, ജാതിക്ക കൃഷിയും ചെയ്യുന്നു.
ഇടവിളകൃഷിയായി ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി എന്നിവയുമുണ്ട്. രാസവളമോ രാസ കീടനാശിനിയോ ഉപയോഗിക്കാതെ തികച്ചും ജൈവ കൃഷിയുടെ പാതയിലാണ് ഇദ്ദേഹം.
അവാർഡുകൾക്കായല്ല തന്റെ കൃഷി എന്ന് രാഘവൻ നായർ പറയുന്നു. ഭാര്യ രുഗ്മിണിയും കാർഷിക വൃത്തിയിൽ കൂട്ടിനുണ്ട്. കൃഷിചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്നാണ് രാഘവൻ നായർ എന്ന കർഷക കാരണവർ സമൂഹത്തിന് നൽകുന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.