കോഴിക്കോട്: സമയത്തിന് എത്തിയിട്ടും പരീക്ഷാഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തതുമൂലം 30ഓളം പേർക്ക് വ്യാഴാഴ്ച നടന്ന പി.എസ്.സിയുടെ വകുപ്പുതല പരീക്ഷ എഴുതാനായില്ലെന്ന് പരാതി. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പി.എസ്.സിയുടെ മേഖല ഓഫിസിലെ ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ 10.45 മുതൽ 1.45 വരെയായിരുന്നു കേരള ഫിനാൻഷ്യൽ കോഡ് ഡിപാർട്ട്മെന്റൽ പരീക്ഷ.
പരീക്ഷക്കായി 10.45നു മുമ്പുതന്നെ നിരവധിപേർ ഓഫിസിന്റെ രണ്ടാം നിലയിലുള്ള പരീക്ഷാകേന്ദ്രത്തിൽ എത്തുകയും ചെയ്തു. ആ സമയത്ത് പരീക്ഷാകേന്ദ്രം തുറന്നിരുന്നില്ല.
എല്ലാവർക്കും കൂടി ഹാളിനുമുന്നിൽ നിൽക്കാനുള്ള സൗകര്യവുമുണ്ടായിരുന്നില്ല. അതിനാൽ താഴത്തെ നിലയിലുള്ള മുറിയിൽ പോയിരിക്കാൻ സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഉദ്യോഗാർഥികളോട് പറഞ്ഞു. അതനുസരിച്ച് അവിടെയെത്തിയവർ പരീക്ഷ ഹാളിനു താഴത്തെ നിലയിലുള്ള മുറിയിൽ കാത്തിരുന്നു. പരീക്ഷ ഹാളിന്റെ വാതിൽ തുറക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ അറിയിക്കുമെന്നായിരുന്നു താഴെയിരുന്നവർ പ്രതീക്ഷിച്ചത്. എന്നാൽ 10.45 വരെ ഒരുതരത്തിലുള്ള അറിയിപ്പും ലഭിച്ചില്ല. തുടർന്ന് സമയമായപ്പോൾ എല്ലാവരും മുകളിലത്തെ മുറിയിലെത്തിയപ്പോഴും പരീക്ഷ ഹാളിന്റെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. വിവരമന്വേഷിച്ചപ്പോൾ പരീക്ഷ നടക്കുകയാണെന്നും അതിനായി വാതിൽ അടച്ചിട്ടിരിക്കുകയാണെന്നുമാണ് പറഞ്ഞത്. പരീക്ഷ നടക്കുന്നതിനാൽ മുറിയുടെ വാതിൽതുറന്നു തരാൻ കഴിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കി.
വിവിധ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്നവരാണ് സ്ഥാനക്കയറ്റത്തിനായുള്ള പരീക്ഷക്ക് അവധിയെടുത്ത് വന്നത്. അവരുടെ അവധി വെറുതെയായി എന്നുമാത്രമല്ല, പ്രമോഷനുള്ള അവസരവും നഷ്ടമായി. പരീക്ഷക്കായി ഒരു അവസരം കൂടി നൽകണമെന്ന് കാണിച്ച് പി.എസ്.സിയുടെ കോഴിക്കോട് മേഖല ഓഫിസർക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ഉദ്യോഗാർഥികൾ. വർഷത്തിൽ രണ്ടുതവണയാണ് പി.എസ്.സി വകുപ്പുതല പരീക്ഷ നടത്താറുള്ളത്.
അടുത്ത പരീക്ഷ എഴുതാൻ ഇവർ ഇനി ആറുമാസം കാത്തിരിക്കണം. അതേസമയം, സെക്യൂരിറ്റി ജീവനക്കാരൻ പരീക്ഷ തുടങ്ങാൻ പോവുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കാര്യം പരീക്ഷ എഴുതാനെത്തിയവർ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.