കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രൈമറി - ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി ലിസ്റ്റ് തിരുത്തിയതിനു പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം. മുൻ വർഷങ്ങളിൽ ഡിസംബർ മാസം തന്നെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാറുണ്ടെന്നിരിക്കെ, ഇത്തവണ ഫെബ്രുവരി 17 നാണ് അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചത്. ഈ സർക്കുലറിൽ സൂചന 14 ആയി ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത് ജനുവരി 22 നാണ്. ഈ ഉത്തരവിൽ ഒരിടത്തും അധ്യാപകർക്ക് കൂടി ബാധകം എന്ന് പരാമർശിച്ചിട്ടില്ല.
അധ്യാപകർക്ക് കൂടി ബാധകമായി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നടപ്പാക്കുന്ന എല്ലാ ഉത്തരവുകളിലും അധ്യാപകരെ പ്രത്യേകം പരാമർശിക്കാറുണ്ട്. മാത്രമല്ല, ഈ ഉത്തരവ് അധ്യാപകർക്ക് കൂടി ബാധകമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുമില്ല. എന്നിട്ടും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ വിവാദ ഉത്തരവ് അന്തർ ജില്ല സ്ഥലം മാറ്റത്തിനുള്ള സർക്കുലറിൽ ഉൾപ്പെടുത്തിയത് സംശയകരമാണ്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ ഈ ഉത്തരവിന് വേണ്ടി കാത്തിരുന്നതുകൊണ്ടാണ് അധ്യാപകരുടെ അന്തർജില്ല സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത് ബോധപൂർവം വൈകിച്ചത് എന്നാണ് ആരോപണം. തൃശൂർ ജില്ലയിൽ പ്രസിദ്ധീകരിച്ച പ്രൈമറി സ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി ലിസ്റ്റ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ട് .
കഴിഞ്ഞ ദിവസങ്ങളിൽ ജില്ല വിദ്യാഭ്യാസ ഓഫിസുകളിൽ അന്തർ ജില്ല സ്ഥലംമാറ്റത്തിനുള്ള സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റം സംബന്ധിച്ച് വിവാദമായ ഉത്തരവ് സംബന്ധിച്ച് അധ്യാപക സംഘടനകൾക്കും ധാരണയില്ല. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലെ 10 വർഷത്തിന് മുകളിലുള്ള സേവനം ഇരട്ടിയായി പരിഗണിക്കുന്നതുകൊണ്ട് മൂന്ന് ജില്ലകളിലെ ഏട്ടു മുൻസിപ്പാലിറ്റി പരിധിക്കുള്ളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് മാത്രമാണ് നേട്ടമുള്ളത്. ബാക്കി മുഴുവൻ അധ്യാപകർക്കും ഈ നീക്കം ദോഷകരമാണ്.
കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിലെ മലമ്പ്രദേശം,വിദൂരസ്ഥലം, ദുർഘടം പിടിച്ച ഭാഗങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ ഒരു വർഷത്തെ സേവനം, 2003 മുതൽ അന്തർജില്ല സ്ഥലം മാറ്റത്തിന് ഒന്നര വർഷമായി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ പുതിയ ഉത്തരവ് അധ്യാപകരുടെ കാര്യത്തിൽ പ്രസക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.