പേരാമ്പ്ര: മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണന്റെ കടക്കു മുന്നിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി ഒരു മാസം കഴിഞ്ഞിട്ടും നികത്താത്തതു സംബന്ധിച്ച് വാട്ടർ അതോറിറ്റി അധികൃതരോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ബൈജുനാഥ് റിപ്പോർട്ട് തേടി. തൊട്ടടുത്ത ട്രാൻസ്ഫോർമർ കുഴിയെടുത്ത ഭാഗത്തേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായതോടെ കയറിട്ടു വലിച്ചുകെട്ടിയത് കുഞ്ഞിക്കണ്ണന്റെ പറമ്പിലെ തെങ്ങിലാണ്.
ഇതോടെ ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയും തടസ്സപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതരോടും കമീഷൻ റിപ്പോർട്ട് തേടി. കടയുടെ മുന്നിലുള്ള കുഴി കാരണം ആർക്കും കടയിലേക്കു വരാൻ പറ്റാത്ത അവസ്ഥയാണ്. നാലു ദിവസംകൊണ്ട് പൈപ്പ് സ്ഥാപിച്ച് കുഴി മൂടുമെന്ന് പറഞ്ഞതാണെങ്കിലും ഇപ്പോൾ 40 ദിവസം കഴിഞ്ഞിട്ടും കുഴി മൂടാത്ത അവസ്ഥയാണ്. കുഞ്ഞിക്കണ്ണന്റെ പ്രയാസം മാധ്യമം ബുധനാഴ്ച വാർത്തയാക്കിയിരുന്നു. ഒരാഴ്ചക്കകം പ്രശ്നം പരിഹരിച്ച് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.