കടലുണ്ടി: വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന് കിടപ്പുമുറിയിൽ ഉറങ്ങിയവർ അറിയാതെ അലമാരയിൽ സൂക്ഷിച്ച 11 പവൻ കവർന്നു. റെയിൽവേ ട്രാക്കിനടുത്തുനിന്ന് 150 മീറ്റർ അകലമുള്ള തൈക്കൂട്ടത്തിൽ ജനാർദനന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ച മൂന്നിനുശേഷം നാടിനെ ഞെട്ടിച്ച മോഷണം നടന്നത്.
ജനാർദനന്റെ മകൻ ഗോകുലന്റെ ഭാര്യ ഷീജ, മകൾ അശ്വതി എന്നിവർ കിടന്ന മുറിയിലെ അലമാരയിൽനിന്ന് പാദസരം, താലിമാല, മോതിരങ്ങൾ, ചെയിൻ, കമ്മൽ എന്നിവയടക്കം 11 പവനാണ് അപഹരിച്ചത്. മകൾ അശ്വതിക്ക് ഞായറാഴ്ച നീറ്റ് പരീക്ഷയുള്ളതിനാൽ പുലർച്ച മൂന്നുവരെ പഠിച്ചതിനു ശേഷമായിരുന്നു ഉറങ്ങാൻ കിടന്നതെന്ന് ഗോകുലൻ പറഞ്ഞു. കാറുകൾ ഉൾപ്പെടെ അഞ്ചു വാഹനങ്ങളുടെ താക്കോലുകൾ, പഴ്സ്, വിലയേറിയ വാച്ചുകൾ എന്നിവയൊന്നും അപഹരിച്ചിട്ടില്ല.
ഇതിനു തൊട്ടടുത്ത സുഹറയുടെ വീട്ടിൽ ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നതായി വീട്ടുകാർ പറയുന്നു. ഇരുമ്പു ഗ്രില്ലിന്റെ ശബ്ദം കേട്ടു നോക്കിയപ്പോൾ മോഷ്ടാവ് ഓടിമറയുകയായിരുന്നു. ആഴ്ചകൾക്കു മുമ്പ് ചാമ്പ്രയിൽ ലീലയുടെ വീടിനകത്തു കയറി ചെയിൻ പൊട്ടിച്ചെടുത്ത സംഭവവും ഉണ്ടായി.
വർധിച്ചുവരുന്ന മോഷണങ്ങൾക്ക് തടയിടാൻ പൊലീസ് രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. എസ്.ഐമാരായ ആർ.എസ്. വിനയൻ, സജി എന്നിവർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.