കോഴിക്കോട്: റവന്യൂ വകുപ്പ് സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങൾ, 100 ദിന കർമ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തിയ ശേഷം വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകൾ പെൻഡിങ്ങിലുണ്ട്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 35,000ത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. 100 ദിന കർമപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂർണമായി തീർപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ജില്ലയിൽ നിശ്ചയിച്ച ക്വാട്ടയേക്കാൾ കൂടുതൽ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ സന്നദ്ധത അറിയിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
അഞ്ച് സെന്റ് മുതൽ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളിൽ ഉദാര സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിർമിക്കുന്നവർക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാൽ ഈ വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ വിതരണത്തിന്റെ കാര്യത്തിൽ തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും തടസ്സങ്ങൾ ഒഴിവാക്കി വേഗത്തിൽ നടപടി പൂർത്തിയാക്കും. മലയോര മേഖലകൾ, ആദിവാസി മേഖലകൾ, പട്ടികജാതി മേഖലകൾ എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റ് വരെ ഭൂമിയുള്ള അർഹരായവർക്ക് പട്ടയം നൽകുന്നതിന് പ്രത്യേക പ്രാധാന്യം നൽകും.
പട്ടയം വഴി ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാനുള്ള പഴയ കാലപരിധിയിലെ നിബന്ധനകൾ ലളിതമാക്കുന്നതും ഉപാധിരഹിത പട്ടയം നൽകുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമി ലഭിച്ച വ്യക്തിക്ക് അതിന്റെ പൂർണമായ അവകാശവും വിനിയോഗ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ, വിവിധ താലൂക്കുകളിൽ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രാദേശിക ഭൂപ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്ത് പരിഹരിക്കും. ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കി സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയിൽ പൂർണഅവകാശം ലഭ്യമാക്കും-മന്ത്രി പറഞ്ഞു.
കോഴിക്കോട്: കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗശേഷം ജില്ലയിലെ വില്ലേജ് ഓഫിസർമാരുമായി മന്ത്രി ഓൺലൈനായി ആശയവിനിമയം നടത്തി. ജനങ്ങൾക്കു മുന്നിൽ സർക്കാറിന്റെ മുഖമായി നിൽക്കുന്നത് വില്ലേജ് ഓഫിസുകളാണെന്നും ആ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി. യോഗങ്ങളിൽ ലാൻഡ് റവന്യൂ കമീഷണർ എച്ച്. ദിനേശൻ, ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി, സർവേ വകുപ്പ് ഡയറക്ടർ ജെ.ഒ. അരുൺ, എ.ഡി.എം ഷറീന, സബ് കലക്ടർ എസ്. ഗൗതം രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. ജയശ്രീ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.