മെഡി. കോളജിലെ പൊട്ടിത്തെറി; അത്യാഹിത വിഭാഗത്തിന് അടിയന്തര ചികിത്സ
കോഴിക്കോട്: മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം പൂർണ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബ്ലോക്കിലെ തറ നിരപ്പ്, ഒന്നാം നില എന്നിവയിൽ ഒഴികെയുള്ള നിലകളിൽ ഞായറാഴ്ചമുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. താഴത്തെനിലയും ഒന്നാം നിലയും പ്രവർത്തിക്കാൻ കുറച്ചുകൂടി സമയം എടുക്കും. പരമാവധി വേഗത്തിൽ അത്യാഹിത വിഭാഗം ഇവിടേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്.
എം.ആർ.ഐ സ്കാനിങ് മെഷീൻ പിന്നീടു മാത്രമേ പ്രവൃത്തിപ്പിക്കുകയുള്ളൂ. മെഷീനിന്റെ മാഗ്നെറ്റ് തകരാറിലാകാതിരിക്കാൻ ഉടനെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. പൊട്ടിത്തെറിച്ച യു.പി.എസ് മാറ്റി സ്ഥാപിക്കുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ വാറന്റി കാലാവധിയുള്ളതിനാൽ ഫിലിപ്സ് കമ്പനി നിർവഹിക്കും.
തറനിലയിലും വൈദ്യുതി പുനഃസ്ഥാപിച്ചു. എം.ആർ.ഐ, സി.ടി സ്കാൻ റൂമികളിൽ മാത്രമാണ് ഇനി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ളത്. ഒരു ലിഫിറ്റും പ്രവർത്തന സജ്ജമാക്കാനുണ്ട്. അതേസമയം പഴയ കാഷാലിറ്റിയിലേക്ക് ഞായറാഴ്ച രാവിലെമുതൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.
പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽനിന്നുള്ള ഉപകരണങ്ങളടക്കം ഇവിടെ സ്ഥാപിച്ചു. പൊട്ടിത്തെറിയെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുതന്നെ മാറ്റി. അടിയന്തര ചികിത്സ ആവശ്യമായ നാല് രോഗികളെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.