കോഴിക്കോട്: കോവിഡ് ബാധിതരുടെ കണക്കുകൾക്കൊപ്പം കോവിഡ് ബാധിതരുടെ മരണവും കുതിക്കുന്നു. 5015 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഏപ്രിൽ 27 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 593 പേർ കോവിഡ് ബാധിച്ച് മരിച്ചു.
26ന് നാലു പേരും 27ന് മൂന്നുപേരും ആണ് ആരോഗ്യവകുപ്പിെൻറ കണക്കുപ്രകാരം മരിച്ചത്. അതേസമയം, അനൗദ്യോഗിക കണക്കുകൾ ഇതിലുമെത്രയോ കൂടുതലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 107 പേരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത്. 26ന് 16 പേരുടെയും 27ന് 21 പേരുടെയും മരണം മെഡിക്കൽ കോളജിൽ സ്ഥിരീകരിച്ചു.
ഏപ്രിൽ 21ന് 11, 22ന് 18, 23ന് 13, 24ന് 12, 25ന് 16 എന്നിങ്ങനെയാണ് മെഡിക്കൽ കോളജിൽ കഴിഞ്ഞ ആഴ്ച നടന്ന മരണങ്ങൾ. എന്നാൽ, ഈ കണക്കുകളൊന്നും ഔദ്യോഗിക പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ചൊവ്വാഴ്ചയിലെ കണക്കുപ്രകാരം 24 പേർ അതിഗുരുതരാവസ്ഥയിൽ ചികിത്സയിലുമുണ്ട്. കഴിഞ്ഞ ദിവസം മാത്രം മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് 27 മൃതദേഹങ്ങൾ വിട്ടു കൊടുത്തിട്ടുണ്ട്. ഏപ്രിൽ 27ലെ കണക്കുപ്രകാരം കോവിഡ് ബാധിച്ച് മരിച്ച 18പേരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണവും കുതിക്കുകയാണ്. ഗുരുതര ശ്വാസതടസ്സം നേരിടുന്ന സി കാറ്റഗറി രോഗികളെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഏപ്രിൽ 21ന് 244 പേരാണ് പോസിറ്റിവായി മെഡിക്കൽ കോളജിലെത്തിയത്.
22ന് 309, 23ന് 342, 24ന് 279, 25ന് 366, 26ന് 393 , 27ന് 376 എന്നിങ്ങനെയാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ കോവിഡ് രോഗികളുടെ എണ്ണം. 30 പേർ പി.എം.എസ്.എസ്.വൈയിലും ചികിത്സയിലുണ്ട്. 27ലെ കണക്ക് പ്രകാരം കോവിഡ് - കോവിഡ് ഇതര വിഭാഗങ്ങളിലായി 1189 പേരാണ് മെഡിക്കൽ കോളജ് ഒ.പിയിൽ ചികിത്സതേടിയത്. 817 കോവിഡ് ഇതര രോഗികൾ നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
ദിവസം ശരാശരി നൂറിലേറെ കോവിഡ് ഇതര രോഗികളുടെ അഡ്മിഷൻ മെഡിക്കൽ കോളജിൽ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കോവിഡ് രോഗികൾക്കൊപ്പം കോവിഡ് ഇതര രോഗികളും വർധിക്കുന്നത് രോഗവ്യാപനതീവ്രത വർധിപ്പിക്കുമോയെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.