കൈക്കൂലി മാമൂലാകുന്നു; ഏജന്റുമാരെ നിർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

കോഴിക്കോട്: ഏജന്റുമാർ മുഖേനയുള്ള കൈക്കൂലിയില്ലാതെ ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൽനിന്ന് രേഖകൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ക്ലർക്ക് മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് വിശ്വസ്തരായ ഏജന്റുമാരാണ് കൈക്കൂലി പിരിച്ചുനൽകുന്നത്.

കോഴിക്കോട് ആർ.ടി.ഒ ഓഫിസിൽ രണ്ടു കൗണ്ടറുകളിലായാണ് അപേക്ഷ സ്വീകരിക്കുന്നത്. സ്വീകരിച്ച അപേക്ഷകൾ ക്ലർക്കുമാർക്ക് വീതംവെച്ച് നൽകുകയാണ്. ഫയൽ തീർപ്പാക്കുന്നതിന്റെ എണ്ണത്തിനനുസരിച്ച് ഏജന്റുമാർ മുഖാന്തരമാണ് മിക്ക ഉദ്യോഗസ്ഥരും പണം സ്വീകരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരിൽനിന്ന് 1000 രൂപ വരെയാണ് ഏജന്റുമാർ ഡ്രൈവിങ് സ്കൂളുകൾ മുഖേന ഉദ്യോഗസ്ഥർക്കുവേണ്ടി കൈപ്പറ്റുന്നത്.

ഒരു പുതിയ ബസ് രജിസ്റ്റർ ചെയ്യാൻ 25000 രൂപയോളമാണ് കൈക്കൂലി നൽകേണ്ടിവരുന്നത്. ദിവസം പതിനായിരക്കണക്കിന് രൂപയാണ് മോട്ടോർ വാഹന വകുപ്പിൽ കൈക്കൂലിയിനത്തിൽ മറിയുന്നത്. കൈക്കൂലി നൽകാത്ത ഏജന്റുമാർ മുഖാന്തരം സമർപ്പിക്കുന്ന അപേക്ഷ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കാലതാമസം വരുത്തുകയോ മടക്കുകയോ ചെയ്യുന്നതിനാൽ പണം വാങ്ങി നൽകാൻ ഏജന്റുമാരും നിർബന്ധിതരാകുകയാണ്. നേരിട്ട് അപേക്ഷ സമർപ്പിച്ചാൽ അപേക്ഷകനെ പല തവണ വരുത്തിക്കുകയും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയും ചെയ്യും. ഇതു മടിച്ചാണ് പലരും ഏജന്റുമാർ മുഖാന്തരം അപേക്ഷ സമർപ്പിക്കുന്നത്.

പുതിയ ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് നൽകലും പുതുക്കലും, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് അനുവദിക്കൽ, വാഹന ഫിറ്റ്നസ്, ഡ്രൈവിങ് ലൈസൻസിൽ പുതിയ വാഹന ക്ലാസ് കൂടി ചേർക്കൽ, മോട്ടോർ ഡ്രൈവിങ് സ്കൂൾ ലൈസൻസ് നൽകലും പുതുക്കലും, വാഹന രജിസ്ട്രേഷനും പുതുക്കലും, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉടമസ്ഥാവകാശ കൈമാറ്റം, വാഹന നികുതി തുടങ്ങിയ ഇടപാടുകളിലാണ് കൈക്കൂലി നൽകേണ്ടിവരുന്നത്. ഏജന്റുമാരെ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് ചട്ടം കൊണ്ടുവന്നെങ്കിലും അത് കൂടുതൽ കൈക്കൂലിക്ക് അവസരമൊരുക്കിയിരിക്കുകയാണ്. പിടിക്കപ്പെടാതിരാക്കാൻ ഒന്നും രണ്ടും കൈകൾ മറിഞ്ഞാണ് ഉദ്യോഗസ്ഥരിലേക്ക് പണമെത്തുന്നത്. ആർ.ടി.ഒയും ജോയന്റ് ആർ.ടി.ഒയും ലീവിലായതിനാൽ കോഴിക്കോട് ആർ.ടി.ഒ ഓഫിസ് നാഥനില്ലാക്കളരിയാണ്. 

Tags:    
News Summary - Bribery is becoming common; Motor Vehicle Department officials stop agents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.