കോഴിക്കോട്: കുഞ്ഞുമനസ്സുകളിൽ ഇടംപിടിക്കുന്നതിനായി പല വർണങ്ങളും ചിത്രങ്ങളുമായി മുഖംമിനുക്കി ജില്ലയിലെ അംഗൻവാടികള്‍. വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരു കുടക്കീഴിലാക്കാന്‍ ജില്ല ഭരണകൂടം നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതിയിലൂടെയാണ് ജില്ലയിലെ 259 അംഗൻവാടികൾ മുഖംമിനുക്കി കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്.
കുട്ടികള്‍ക്ക് കൂടുതല്‍ താൽപര്യം ജനിക്കുന്ന വിധത്തിൽ അകവും പുറവും ഒരുക്കിയാണ് മാതൃകാ അംഗൻവാടികള്‍ നിര്‍മിച്ചിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ കുട്ടികള്‍ക്ക് ദിവസം മൂന്ന് തവണയായി പോഷകാഹാരവും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും പോഷക ഉല്പന്നങ്ങളും വിതരണം ചെയ്യും. കുട്ടികള്‍ക്ക് വായിക്കാനും എഴുതാനും പരിശീലനസഹായം നല്കാന് ജംസ് എന്ന പുസ്തകങ്ങളും അംഗന്‍വാടികളില്‍ തയാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വികസനം നിരീക്ഷിക്കുന്നതിന് ക്രാഡില്‍ മൊബൈല്‍ ആപ്ലിക്കേഷനും രൂപവത്കരിച്ചിട്ടുണ്ട്.
കുട്ടികളുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ മനസ്സിലാക്കാനും വളര്‍ച്ചാവൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയാനും കുട്ടികളെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ക്കും ക്രാഡില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപകരിക്കുമെന്നാണ് കരുതുന്നത്. നമ്മുടെ കോഴിക്കോട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ക്രാഡില്‍ ആപ്ലിക്കേഷനില്‍ കുട്ടികളെ ചേര്‍ക്കാം. രക്ഷിതാക്കൾക്കും മാര്‍ഗനിര്‍ദേശം ലഭിക്കുമെന്നതാണ് ആപ്പിെൻറ പ്രത്യേകത.
അംഗൻവാടികളിലെ അടിസ്ഥാനസൗകര്യങ്ങളും ഭക്ഷണവും പഠന പഠനേതരപ്രവര്‍ത്തനങ്ങളും ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം, വനിതാശിശു വികസന വകുപ്പ്, ജില്ല പഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ച് 2019 മുതലാണ് ക്രാഡില്‍ പദ്ധതി നടപ്പിലാക്കിവരുന്നത്. അംഗൻവാടികളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സേവനങ്ങള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള സേവനം, ശിശുവളര്‍ച്ചാ നിരീക്ഷണം, സ്ത്രീകള്‍ക്കുള്ള നിയമസഹായങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.