കോഴിക്കോട്: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ. കടകളുടെയും ഓഫിസുകളുടെയും ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം നടത്തുന്ന കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി ഹൗസിൽ കെ.വി ബിനോയിയെയാണ് (41) പിടികൂടിയത്.
കടയുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്തുനിന്ന് ബിനോയ് പിടിയിലാവുന്നത്.
മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസർകോട് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. പുതിയ മോഷണത്തിന് പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. കേരളത്തിൽതന്നെ വിവിധ സ്റ്റേഷനുകളിൽ നൂറോളം കേസുകളിൽ പ്രതിയാണ് ബിനോയ്.
നാലു മാസം മുമ്പ് കണ്ണൂർ ജയിലിൽനിന്നും ഇറങ്ങിയ ഇയാൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള ഷോപ്പുകളിലും ക്ഷേത്രങ്ങളിലും ബിവറേജസിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ, അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ്.ഐ സുലൈമാൻ ബി, വിജീഷ്, രഞ്ജിത്ത്, ജയകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.