ഭിന്നശേഷിക്കാരനായ മകനൊപ്പം അബൂബക്കറും ഭാര്യ സുഹ്റയും
കോഴിക്കോട്: മരുഭൂമിയിൽ അപ്രത്യക്ഷനായ മകന്റെ തിരോധാനവും 31 വയസുള്ള ഭിന്നശേഷിക്കാരനായ മറ്റൊരു മകന്റെ ദുരിതവുമായി മനം തകർന്ന് കഴിയുന്ന പിതാവിന് മരുമകളുടെ വക നിയമക്കുരുക്ക്. കനൽവഴികൾ മാത്രം നിറഞ്ഞ ജീവിത വഴിയിലൂടെ കടന്നുപോന്ന മനുഷ്യനാണ് നിസ്സഹായതയുടെ നടുക്കടലിൽ എന്തു ചെയ്യണമെന്നറിയാതെ വിലപിക്കുന്നത്. കോന്തനാരി ബിലാൽ മസ്ജിദിന് സമീപം താമസിക്കുന്ന ആശാരിക്കണ്ടി അബൂബക്കർ (62) ആണ് സങ്കീർണമായൊരു സങ്കടക്കടലിൽ അകപ്പെട്ടിരിക്കുന്നത്.
ദുബൈയിൽ ജോലി നോക്കിയിരുന്ന മൂത്ത മകൻ അബ്ദുൽ റഊഫ് (40) മൂന്ന് വർഷത്തോളമായി അപ്രത്യക്ഷനാണ്. വീടുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ല. കെ.എം.സി.സി വഴി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് അബൂബക്കർ പറയുന്നു. 31 വയസുള്ള മറ്റൊരു മകൻ 80 ശതമാനം ഭിന്നശേഷിക്കാരനാണ്. ഏതാനും വർഷമായി അവന് അപസ്മാരം ഉള്ളതിനാൽ എപ്പോഴും കൂടെനിന്ന് പരിചരിക്കണം. ദുബൈയിലുള്ള മകന്റെ സഹായത്തോടെയായിരുന്നു ജീവിച്ചുപോന്നത്. അവൻ കാണാമറയത്തായതോടെ ജീവിക്കാൻ വകയില്ലാതായി.
സർക്കാറിൽനിന്ന് ലഭിക്കുന്ന ക്ഷേമപെൻഷനാണ് ആശ്വാസം. ഇതിനിടെയാണ് ഭർത്താവ് അബ്ദുൽ റഊഫിനെ കുറിച്ച് ഒരു വിവരവുമില്ലാതായതോടെ ഭാര്യ ജിൽസില കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ജിൽസിലയുടെ പരാതിയിൽ അബൂബക്കറും രണ്ടാം കക്ഷിയാണ്. സ്വർണാഭരണങ്ങളുടെ മൂല്യമുൾപ്പെടെ കണക്കാക്കി 35 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നതെന്ന് അബൂബക്കർ പറയുന്നു. അതേ സമയം മരുമകളുടെ ആഭരണത്തെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അബൂബക്കർ പറയുന്നത്. എങ്ങനെയെങ്കിലും മകനെ കണ്ടെത്തി സത്യം പുറത്തുവരണം. അവൻ സ്വർണാഭരണങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ തിരിച്ചുകൊടുക്കട്ടെ. ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുന്നതിനിടിയിൽ തനിക്ക് കോടതി കയറാനാവില്ലെന്നാണ് അബൂബക്കർ പറയുന്നത്. കഴിഞ്ഞ ദിവസം മകനെയുമെടുത്താണ് കോടതിയിൽ വന്നത്. അന്ന് പക്ഷെ കേസിൽ ഹാജരാകേണ്ടതില്ലെന്ന് പറഞ്ഞ് വക്കീൽ തിരിച്ചയച്ചു. കടുത്ത ദാരിദ്ര്യത്തിലാണ് ഇപ്പോൾ കഴിയുന്നത്. നേരത്തെ കൂലിപ്പണിക്ക് പോയിരുന്നു. മകനെ വിട്ടുനിൽക്കാനാകാത്തതിനാൽ വർഷങ്ങളായി വീട്ടിൽ തന്നെയാണ്. ഭാര്യ സുഹ്റയും രോഗിയാണ്. 72വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂര തകർന്നുവീണപ്പോൾ ഭാഗ്യം കൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്.
ആരെങ്കിലും സഹായിക്കുമ്പോഴാണ് മതിയായ ഭക്ഷണത്തിന് പോലും സാധിക്കുന്നത്. ഇതിനിടയിൽ നിയമക്കുരുക്കും കൂടി വന്നപ്പോൾ ഹൃദയം പൊട്ടുന്ന അവസ്ഥ. ദുബൈയിൽ കാണാതായ മകനെ എങ്ങനെയെങ്കിലും കണ്ടെത്താൻ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.