വനം വകുപ്പിന്റെ കീഴിലെ സർപ്പ റെസ്‌ക്യൂർ ആൻഡ് എജുക്കേറ്റർ അനുശ്രീ ബാബു മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്കു പിന്നിൽ ഒറ്റക്കണ്ടത്തിൽ നിഖിലിന്റെ വീട്ടിൽനിന്നും മൂർഖൻ പാമ്പിനെ പിടികൂടുന്നു

മൂർഖനെ കുപ്പിയിലാക്കി 10ാം വയസിൽ തുടങ്ങിയ ദൗത്യം; അനുശ്രീക്ക് മുന്നിൽ ഏതു പാമ്പും കീഴടങ്ങും

കോഴിക്കോട്: അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽനിന്ന് മൂർഖൻ കുഞ്ഞിനെ കുപ്പിയിലാക്കിയാണ് അനുശ്രീ ബാബു തന്റെ സർപ്പ ദൗത്യം തുടങ്ങിയത്. അന്ന് പാമ്പിൻ കുഞ്ഞിനെ കണ്ട് അച്ഛനും അമ്മയും പേടിച്ചരണ്ടപ്പോൾ അനുശ്രീ ചിരട്ടത്തവികൊണ്ട് അതിനെ ഹോർലിക്സ് കുപ്പിയിലാക്കി അടച്ചുവെച്ച് കുറച്ചകലെ കൊണ്ടുവിടുകയാണ് ചെയ്തത്. ഇപ്പോൾ കോഴിക്കോട് വെള്ളിമാട്കുന്ന് അഗ്നിരക്ഷാനിലയത്തിലെ സിവിൽ ഡിഫൻസ് അംഗമായ അനുശ്രീ വനംവകുപ്പിന്റെ കീഴിലുള്ള 'സർപ്പ' ആപ് വോളന്റിയറാണ്.

ജനവാസ മേഖലകളിൽനിന്ന് പാമ്പുകളെ രക്ഷപ്പെടുത്തുന്നതിന് വനംവകുപ്പ് ആരംഭിച്ചതാണ് ഈ ആപ്പ്. 2023 ഒക്ടോബറിൽ പരിശീലനം പൂർത്തിയാക്കി 2024 മുതലാണ് അനുശ്രീ സർപ്പ ആപ് വളന്റിയറായത്. 2024 മാർച്ച് മുതൽ 2026 ഏപ്രിൽ വരെ 1005 പാമ്പുകളെ അനുശ്രീ പിടികൂടി. 2024 മാർച്ച് ഒമ്പതിന് നെച്ചൂളിയിൽനിന്ന് മൂർഖനെ പിടിച്ചാണ് പരിശീലനം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യത്തെ ഒറ്റക്കുള്ള സ്നേക്ക് റെസ്ക്യൂ. അന്ന് തൊട്ട് രാവും പകലും മഴയും വെയിലും നോക്കാതെ മുഴുവൻ സമയവും കർമരംഗത്തുണ്ട് അനുശ്രീ. ഏതു നിമിഷവും 8281063685 എന്ന മൊബൈൽ നമ്പറിലേക്ക് വിളിയെത്താം. പാമ്പ് പിടിത്തത്തിന് ഭർത്താവ് ബാബുവിന്റെ പിന്തുണയുണ്ട്. 18കാരിയായ മകൾ പുണ്യകീർത്തിയും ഇപ്പോൾ പരിശീലനം കഴിഞ്ഞ് ഈ രംഗത്തേക്കിറങ്ങിയിട്ടുണ്ട്.

ഇരയെ തേടിയാണ് പാമ്പുകൾ സാധാരണ നമ്മുടെ വീടിനടുത്തേക്ക് വരുന്നത്. ഇപ്പോൾ ചൂട് സഹിക്കാൻ കഴിയാതെ മാളത്തിൽനിന്നിറങ്ങി വീടിനകത്തേക്ക് പാമ്പുകൾ കയറിവരുന്നുണ്ട്. വാതിലും ജനലും തുറന്നിടാതിരിക്കുക എന്നതാണ് പാമ്പുകൾ വീടിനകത്തേക്ക് കയറാതിരിക്കാനുള്ള മാർഗമെന്നും അനുശ്രീ പറയുന്നു.

പാമ്പ് പിടിക്കാനെത്തുന്ന വീടുകളിലുള്ളവർ ചിലപ്പോൾ സഹായമായി എന്തെങ്കിലും നൽകിയാൽ അത് സ്വീകരിക്കും. ഒരുവിധത്തിലുള്ള സാമ്പത്തിക സഹായമോ ഇൻഷുറൻസ് കവറേജോ ഒന്നുമില്ലാതെയാണ് ഏറെ അപകടം പിടിച്ച ഈ മേഖലയിൽ അനുശ്രീയെ പോലുള്ളവർ ദൗത്യം തുടരുന്നത്.

Tags:    
News Summary - The mission began at the age of 10, when she put a cobra in a bottle; Any snake would surrender in front of Anusree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.