കിണറ്റിൽ പുലിയും കാട്ടുപൂച്ചയും ചത്ത നിലയിൽ, വനംവകുപ്പ് അധികൃതർ കിണറ്റിൽ നിന്നും പുറത്തെടുത്ത ജഡം
തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ആനക്കല്ലുംപാറയിൽ കിണറ്റിൽ പുലിയും കാട്ടുപൂച്ചയും ചത്ത നിലയിൽ. പുളിക്കൽ ഔസേപ്പച്ചൻ്റെ വീടിനോട് ചേർന്ന കിണറ്റിലാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ പുലിയേയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വഴിയാത്രക്കാരാണ് ജഡങ്ങൾ കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുള്ള ഇരു ജീവികളുടെയും ജഡങ്ങൾ ജീർണാവസ്ഥയിലായിരുന്നു.
ഉയരമില്ലാത്ത ആൾ മറയുള്ള കിണറ്റിൽ പുലിയും കാട്ടുപൂച്ചയും അബദ്ധത്തിൽ വീണതാകാമെന്നാണ് സംശയം. രാത്രിയോടെ താമരശ്ശേരിയിൽ നിന്ന് വനം വകുപ്പ് അധികൃതരും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി ജഡങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്ത് താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. പുലിയും കാട്ടുപൂച്ചയും വീണ കിണറിന് സമിപത്ത് വീടുണ്ടെങ്കിലും ആൾ താമസമില്ല. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ വളർത്തു നായയെ പുലി കൊന്നത് ഈയിടെയാണ്. പുലി ഭീതിയിൽ കഴിയുന്ന പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് പുലിയെയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.