കോഴിക്കോട്: ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനക്ക് എൻജിനീയറിങ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങൾ വാഹനങ്ങൾ കരാർ എടുത്തു നൽകിയിട്ടും കരാറുകാർ തന്നെ സ്വന്തം ചെലവിൽ വാഹനങ്ങൾ തരപ്പെടുത്തി നൽകേണ്ട അവസ്ഥ. അഴിമതി ആരോപിച്ച് മുൻകാലങ്ങളിൽ നിരോധിച്ച നടപടിക്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ സാർവത്രികമാകുകയാണെന്ന് ആക്ഷേപം ഉയർന്നു. ഇതുമൂലം നിർമാണ പ്രവൃത്തികളുടെ സമയ ബന്ധിതമായി പരിശോധനകളും പ്രവൃത്തി സ്ഥലത്തെ മേൽനോട്ടവും ദിവസങ്ങളോളം വൈകുന്ന സ്ഥിതിയാണ്.
എസ്റ്റിമേറ്റ്, മെഷർമെന്റ്, വാല്വേഷൻ, വർക്ക് സൈറ്റ് സൂപ്പർ വിഷൻ എന്നിവ വൈകുന്നതിനാൽ പ്രവൃത്തികൾ അനുകൂല കാലാവസ്ഥയിൽ ആരംഭിക്കുവാനോ പൂർത്തികരിക്കുവാനോ കഴിയാത്ത സ്ഥിതിയുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധികാര ദുർവിനിയോഗം മൂലമാണ് എൻജിനിയറിങ് വിഭാഗത്തിനായി കരാർ അടിസ്ഥാനത്തിൽ നൽകിയ വാഹനം ഉപയോഗാവശ്യത്തിന് ലഭിക്കാതെ പോകുന്നതെന്നാണ് പരാതി.
വാഹനം നൽകിയിട്ടുള്ള ഉടമകൾക്ക് ദുർവിനിയോഗം മൂലം വൻ സാമ്പത്തിക നഷ്ടവും അനുഭവിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾ, സംസ്ഥാനാവിഷ്കൃത പദ്ധതികൾ, എം.പി, എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടുകൾ എന്നിവ ഉപയോഗിപ്പെടുത്തിയുള്ള നിർമാണ പ്രവൃത്തികളുടെ സമയബന്ധിതമായ പൂർത്തീകരണം ലക്ഷ്യമാക്കിയാണ് തദ്ദേശഭരണ എൻജിനീയറിങ് വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് സർക്കാർ അനുമതി നൽകിയത്.
ഇതിനുള്ള തുക തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ടെത്തുന്നത്. മുൻകാലങ്ങളിൽ വർക്കുകൾ ടെൻഡർ എടുക്കുന്ന കരാറുകാരാണ് എൽജിനിയറിങ് വിഭാഗത്തിന് വാഹനം തരപ്പെടുത്തി നൽകിയിരുന്നത്. ഇത് പലവിധത്തിലുള്ള അഴിമതികൾക്ക് കളമൊരുക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് ഒഴിവാക്കിയാണ് പുതിയ മാറ്റം കൊണ്ടുവന്നത്.
ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ വാഹനം പ്രസിഡന്റുമാർ പൂർണസമയം ഔദ്യോഗിക -അനൗദ്യോഗിക ആവശ്യങ്ങൾക്കായി കൈവശപ്പെടുത്തുന്നതിനാൽ സെക്രട്ടറിയുൾപ്പെടെയുള്ളവരും ജനപ്രതിനിധികളും ഔദ്യോഗിക ആവശ്യങ്ങൾക്ക് പഞ്ചായത്തുവക വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ അവർ ഉപയോഗിക്കുന്നത് എൻജീനിയറിങ് വിഭാഗത്തിന്റെ കരാർ വാഹനമാണ്.
ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും എൻജിനിയറിങ് വിഭാഗത്തിന്റെ ദൈനംദിന യാത്രകളുടെ ശരാശരിദൂരം അടിസ്ഥാനമാക്കിയുള്ള പ്രതിമാസ ചെലവ് കണക്കിലെടുത്താണ് മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷൻ നൽകി വാഹനങ്ങൾ കരാർ എടുത്തിരിക്കുന്നത്. കരാർ പ്രകാരമുള്ള പ്രതിമാസതുക പഞ്ചായത്തിൽ നിന്നും അനുവദിക്കുന്നതിനാൽ ഈ യാത്രകൾക്ക് വാഹനം നൽകാതിരിക്കാൻ ഡ്രൈവർമാർക്കു നിർവാഹവുമില്ല. ഇക്കാരണങ്ങളാൽ കരാർ എടുത്തിരിക്കുന്ന തുകയേക്കാൾ വളരെയധികം അധികരിച്ചാണ് എല്ലാമാസവും വാഹനങ്ങളുടെ ചെലവ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.