കോഴിക്കോട്: ഓണത്തിന് കോഴിക്കോട് കാത്തിരുന്ന മധുരവോത്സവം ‘മാധ്യമം പായസപ്പെരുമ സീസൺ 2’ന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന് കോഴിക്കോട് ലുലു മാളിൽ. ആയിരക്കണക്കിന് രുചിപ്രേമികൾ രജിസ്റ്റർ ചെയ്ത മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് അന്തിമപോരിനിറങ്ങുക. ലുലുമാളിൽ പ്രത്യേക സജ്ജമാക്കിയ വേദിയിൽ വൈകീട്ട് മൂന്നിനാണ് മത്സരം തുടങ്ങുക. വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകും. മലയാളികളുടെ ഇഷ്ടതാരം ഷെഫ് പിള്ള, പാരഗൺ കോർപറേറ്റ് ഷെഫ് തോമസ്, ലുലു ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടിവ് ഷെഫ് ആർ. തിരുവേങ്കിടസാമി എന്നിവരാണ് രുചിക്കൂട്ടുകൾ വിലയിരുത്താൻ വിധികർത്താക്കളായി എത്തുന്നത്. ലുലു മാൾ റീജിനൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
തെരഞ്ഞെടുക്കപ്പെട്ട 10 മികച്ച പാചക പ്രതിഭകളാണ് ഫിനാലെ വേദിയിൽ മത്സരിക്കുന്നത്. ഫാത്തിമ ഷീബ, സഹല ഇഖ്ബാൽ, ഹസ്ന സക്കീർ, സമീന അബ്ദുൽ നിസാർ, ബീഫാത്തിമ, ജസീമ മുബഷിർ, റെഹ്ന മുഹമ്മദ്, സജിത സുരേന്ദ്രൻ, സരിത സമ്പത്ത്, ഷഹാന ഹാരിസ് എന്നിവരാണ് ലൈവ് പോരാട്ടത്തിന് വേദിയിലെത്തുക. രണ്ടു റൗണ്ടുകളിലൂടെയാണ് വിജയിയെ കണ്ടെത്തുക. മത്സരാർഥികൾ വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവരുന്ന പായസമാണ് ആദ്യ റൗണ്ടിൽ വിധികർത്താക്കൾക്ക് മുന്നിൽ വിളമ്പേണ്ടത്. ഇതിലെ മികവ് തെളിയിക്കുന്നവർക്ക് വേദിയിൽ നടക്കുന്ന ആവേശകരമായ ലൈവ് കുക്കിങ് റൗണ്ടിലേക്ക് പ്രവേശിക്കാം. തത്സമയം അരങ്ങേറുന്ന ഈ പാചകപ്പോരാട്ടത്തിനൊടുവിലാണ് പായസപ്പെരുമയുടെ കിരീടവകാശിയെ പ്രഖ്യാപിക്കുക.
മത്സരം കാണാനെത്തുന്നവരെയും കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി കാണികൾക്കായി രസകരമായ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ഇംപെക്‌സ്, മിൽമ എന്നീ മുഖ്യപ്രായോജകരോടൊപ്പം മഹീന്ദ്രയും പരിപാടിയുമായി സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.