കോഴിക്കോട്: നഗരത്തിലെ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ളതുമായ കെട്ടിടങ്ങൾ മുൻഗണനാക്രമത്തിൽ അറ്റകുറ്റപണി നടത്തുന്നതിനുള്ള നടപടികളിൽ അലംഭാവം ഉണ്ടാകരുതെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. വലിയങ്ങാടിയിൽ കോർപറേഷന്റെ ഉടമസ്ഥതയിലെ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ജില്ലയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ജില്ല കലക്ടർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി കമീഷനെ അറിയിച്ചു. കെട്ടിടങ്ങളുടെ പൂർണമായ പട്ടികയും അറ്റകുറ്റപ്പണി സംബന്ധിച്ച ആക്ഷൻ പ്ലാനും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സാങ്കേതിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഇ.എം.എസ് സ്റ്റേഡിയം, ഇന്ദിര ബിൽഡിങ്, പാളയം ബസ് സ്റ്റാൻഡ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, അംബേദ്കർ ബിൽഡിങ്, ജയന്തി ബിൽഡിങ്, മാങ്കാവ് ഫിഷ് മാർക്കറ്റ്, ഇടിയങ്ങര മാർക്കറ്റ്, ന്യൂ ബസാർ, ചെറൂട്ടി റോഡ്, ബേപ്പൂർ ബസ് സ്റ്റാന്റ്, പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടം ഉൾപ്പെടെ പ്രധാന കോർപറേഷൻ കെട്ടിടങ്ങളിൽ പ്രാഥമിക പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.