കോഴിക്കോട്: കമ്മത്ത് ലൈനിലെ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസ് അനാസ്ഥക്കെതിരെ വ്യാപാരികൾ. സംഭവം നടന്ന് 26 ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഉച്ചവരെ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് കമ്മത്ത്ലൈൻ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലാത്തതുകൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലോ എസ്.ഐ.ടിയോ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈ 27നാണ് കമ്മത്ത്ലൈനിൽ സ്വർണ തട്ടിപ്പ് നടന്നത്. നാഷനൽ ജ്വല്ലറി നടത്തിപ്പുകാരനായ സഫർനാസ് 11 കടകളിൽനിന്നായി ഒന്നര കോടി വിലവരുന്ന 948 ഗ്രാം സ്വർണവുമായി കടന്നുകളയുകയായിരുന്നു. മൊത്ത കച്ചവടക്കാരും ചില്ലറ വ്യാപാരികളും പരസ്പര സൗഹാർദത്തോടെയാണ് ഇവിടെ കച്ചവടം നടത്തുന്നത്. ഉപഭോക്താക്കൾ കടയിൽ വരുമ്പോൾ ആവശ്യപ്പെടുന്ന മോഡൽ കടയിൽ ഇല്ലെങ്കിൽ മറ്റു ജ്വല്ലറികളിൽനിന്ന് കൊണ്ടുവരികയും വിൽപന നടന്നില്ലെങ്കിൽ തിരികെ നൽകുകയും ചെയ്യാറുണ്ട്.
ഇത് മുതലെടുത്ത് സഫർനാസ് കസ്റ്റമറെ കാണിക്കാനെന്നോണം വിവിധ ജ്വല്ലറികളിൽനിന്ന് കൊണ്ടുപോയ സ്വർണവുമായാണ് മുങ്ങിയത്. സ്വർണം കൊണ്ടുപോയി ഏറെ സമയം കഴിഞ്ഞിട്ടും വിവരമില്ലാത്തതിനാൽ വ്യാപാരികൾ സഫർനാസിന്‍റെ കടയിൽ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായത്. ഉടനെ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തി വ്യാപാരികളും അസോസിയേഷൻ നേതാക്കളും പരാതി നൽകി. എഫ്.ഐ.ആർ ഇട്ട് വ്യാപാരികളുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല. അതിനിടെ, പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
പൊലീസിന്‍റെ ഉദാസീനത തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും പൊലീസ് സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ട് വ്യാപാരികൾ ഭീതിയിലാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അസോസിയേഷൻ പ്രസിഡന്‍റ് പി. സുനിൽകുമാർ, ജന. സെക്രട്ടറി കെ.പി. ജസീൽ, അബ്ദുൽ നവാസ്, നാസർ മൻസുല, മുജീബുറഹ്മാൻ, നൗഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കമ്മത്ത് ലൈനിലെ പത്തോളം ജ്വല്ലറികളിൽ തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിയെ പിടികൂടാനുള്ള നടപടി ഊർജിതമാക്കണമെന്ന് ജില്ല ജന. സെക്രട്ടറി എം.സി. ദിനേശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.