ചെങ്കടലായി കടപ്പുറം: തിരുത്തലിന് കരുത്തുപകരാൻ ജനസാഗരം
പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, ജനറൽ സെകട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നുകോഴിക്കോട്: അറബിക്കടലിന്റെ തീരത്ത് ചെങ്കടൽ തീർത്ത് സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ച് നടന്ന മഹാറാലിയിൽ പ്രവർത്തകർ ഇരമ്പി. തെരഞ്ഞെടുപ്പ് തിരിച്ചടിക്കു ശേഷമുള്ള പാർട്ടിയുടെ ശക്തമായ തിരിച്ചുവരവിന്റെ നേർസാക്ഷ്യമായി റാലി. നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പാർട്ടിയുടെ ജനകീയ അടിത്തറ തകർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അത്. വൈകീട്ട് നാലുമണിയോടെയാണ് ചെങ്കൊടിയേന്തി ചെറുജാഥകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അണികൾ കടുപ്പുറത്തെ ഫ്രീഡം സ്ക്വയറിലേക്ക് എത്തിയത്. പൊതുസമ്മേളന വേദിയിലെത്താൻ കഴിയാതെ ഒരുപാട് പേർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനവലിയെയാണ് കടപ്പുറത്ത് കണ്ടത്. തെറ്റുകൾ തിരുത്തി മുന്നേറാമെന്ന നേതാക്കളുടെ ആഹ്വാനം കൈയടികളോടെയാണ് അണികൾ വരവേറ്റത്. തുടർഭരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗമായതിനാൽ വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിക്കായി ഒരുക്കിയത്.
മുഖം മിനുക്കണം...
ബഹുജന റാലി ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ. ബേബി മുഖം തുടയ്ക്കുന്നു. പിണറായി വിജയൻ സമീപം- പി. അഭിജിത്ത്
നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും ചുവപ്പ് കൊടികളാലും തോരണങ്ങളാലും സജ്ജമാക്കി. റാലിയും പൊതുസമ്മേളനവും ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ എന്നിവർ, ജില്ല സെക്രട്ടറി എം. മെഹബൂബ് എന്നിവർ സംസാരിച്ചു. പി.എ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.
പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, ജനറൽ സെകട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
റാലി ഗ്രീൻ പ്രോട്ടോക്കോളിൽ
റാലിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമുതൽ കോഴിക്കോട് നഗരത്തിൽ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബീച്ച് ഭാഗത്തേക്ക് വൈകീട്ട് മൂന്നുമുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടികൾ. അതിന്റെ ഭാഗമായി പ്രവർത്തകർക്കുള്ള ലഘുഭക്ഷണം വാഹനങ്ങളിൽ വെച്ച് തന്നെ കഴിക്കുന്ന ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. റാലിക്ക് ശേഷം കടപ്പുറവും പരിസരവും ശുചീകരിക്കുന്നതിനായി മുന്നൂറിലധികം വളന്റിയർമാരടങ്ങുന്ന പ്രത്യേക സേനയും രംഗത്തുണ്ടായിരുന്നു.
പി. ജയരാജന് വൻ കൈയടി
നേതാക്കൾ പ്രസംഗിക്കുമ്പോൾ സദസ്സിന്റെ ചില ഭാഗങ്ങളിൽനിന്ന് മുദ്രാവാക്യമുയരുന്നുണ്ടായിരുന്നു. പലഘട്ടങ്ങളിലും പാർട്ടിയുടെ നേതൃനിരയിൽ നിന്ന് തഴയപ്പെട്ട പി. ജയരാജനെ സെക്രട്ടേറിയറ്റിൽ എടുത്തത് എം.വി. ഗോവിന്ദൻ പറഞ്ഞപ്പോഴും എം.എ. ബേബി ജയരാജനെ പരാമർശിച്ചപ്പോഴും അണികളിൽ ആവേശം അലയടിച്ചു. വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ ജയരാജനെ അഭിവാദ്യം ചെയ്തത്.
റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എഴുന്നേറ്റപ്പോഴും കരഘോഷമുയർന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജനെ പ്രവർത്തകനായ കോന്നി സ്വദേശി സജി
അഭിനന്ദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.