ഇന്നും നാളെയും പരിശോധന മഹായജ്ഞം; 40,000 പേർക്ക് കോവിഡ് പരിശോധന

കോഴിക്കോട്: ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോവിഡ് ടെസ്റ്റ് മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം പരിശോധന നടത്താനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും മെഡിക്കല്‍ ഓഫിസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ല കലക്ടര്‍ എസ്. സാംബശിവറാവു ഇക്കാര്യം അറിയിച്ചത്. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്യാമ്പുകള്‍ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുക. അഞ്ചു മാസത്തിനിടെ ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍, രണ്ടാഴ്ചയായി രോഗികൾ ക്രമാതീതമായി വർധിച്ചു. നിലവില്‍ പ്രതിദിനം 10,000 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും പരിശോധിക്കും. വയോജനങ്ങള്‍, മറ്റ് രോഗമുള്ളവര്‍, ലക്ഷണങ്ങളുള്ളവര്‍ എന്നിവരെയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പ്രഫഷനല്‍ കോളജ് വിദ്യാർഥികള്‍ എന്നിവരെയും പരിശോധിക്കും. ഷോപ്പുകള്‍, ഹോട്ടലുകള്‍, തിരക്കേറിയ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്‌സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ പരിശോധനക്ക് വിധേയമാക്കാന്‍ ഉടമകള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഒന്നാം ഘട്ടത്തില്‍ സജീവമായിരുന്ന വാര്‍ഡ്തല ആര്‍.ആര്‍.ടികള്‍ വീണ്ടും ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് കലക്ടർ നിര്‍ദേശം നല്‍കി. പുതുതായി നിശ്ചയിക്കപ്പെട്ട കണ്ടെയ്ൻമൻെറ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് സൻെററുകള്‍ സജ്ജമാക്കാനും കലക്ടര്‍ നിർദേശിച്ചു. യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരി, ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല, ഡോ. നവീന്‍, ഡോ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.