കുടുംബശ്രീ മുന്നേറ്റം: ജില്ലയിൽ തുടങ്ങിയത് 106 ജനകീയ ഹോട്ടലുകൾ

കോഴിക്കോട്: ജില്ലയിൽ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹിക വികസന പദ്ധതികൾ, ജനകീയ ഹോട്ടൽ തുടങ്ങി വിവിധ ശ്രദ്ധേയ പദ്ധതികൾ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലയിൽ 106 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ദിവസേന 31,000ത്തോളം ഊണുകൾ ഇതുവഴി വിതരണം ചെയ്തുവരുന്നതായാണ് കണക്ക്. 20 രൂപ, 25 രൂപ നിരക്കിലാണ് ഉച്ചഭക്ഷണ വിതരണം. ഇതുപ്രകാരം ജില്ലയിലെ വിവിധ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിന് ഈ വർഷം ജില്ലയിൽ എട്ടു കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചു. പട്ടികവർഗ മേഖലയിൽ പുതിയ അഞ്ച് ട്രൈബൽ അയൽക്കൂട്ടങ്ങളും പുതിയ 10 ട്രൈബൽ ജെ.എൽ.ജികളും രൂപവത്കരിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളും മറ്റു പ്രശ്‌നങ്ങളും ചർച്ചചെയ്യുന്നതിനായി സ്ത്രീപക്ഷ നവകേരളം കാമ്പയിൻ സംഘടിപ്പിച്ചു. റാലികൾ, സെമിനാറുകൾ, അഭിപ്രായ സർവേകൾ എന്നിവ സംഘടിപ്പിച്ചു. ജില്ലയിൽ 1,566 വാർഡിൽ ആകെ 1,596 ഓക്‌സിലറി ഗ്രൂപ് രൂപവത്കരിച്ചു. 29,136 യുവതികൾ ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാണ്. ജില്ലകലക്ടറുടെ ഓക്‌സിജൻ കോൺസെൻട്രേറ്റർ ചലഞ്ചിൽ 38.66 ലക്ഷംരൂപയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് 21 ലക്ഷംരൂപയും കുടുംബശ്രീ നൽകി. കൃഷിയിൽ താൽപര്യമുള്ള കുടുംബശ്രീ വനിതകൾക്കായി ജില്ലയിൽ 76 പുതിയ ജെ.എൽ.ജികൾ രൂപവത്കരിച്ചു. നിലവിൽ 5167 ജെ.എൽ.ജികൾ പ്രവർത്തിക്കുന്നുണ്ട്. 952.1 ഹെക്ടറിൽ പച്ചക്കറി, നെല്ല്, വാഴ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. ഉൽപന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 36 നാട്ടുചന്തകൾ പ്രവർത്തിച്ചുവരുന്നു. നിലവിൽ 3500ഓളം സംരംഭങ്ങൾ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു. ഈ സർക്കാറിന്റെ ആദ്യ വർഷത്തിൽ നിലവിൽ 454 സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 931 അംഗങ്ങൾ വരുമാനമാർഗം കണ്ടെത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT