സമസ്ത അംഗീകരിക്കുന്ന സംഘടനയല്ല പോപുലര്‍ ഫ്രണ്ട് - എം.ടി. അബ്ദുല്ല മുസ്ലിയാര്‍

കോഴിക്കോട്: സമസ്ത അംഗീകരിക്കുന്ന സംഘടനയല്ല പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഏതെങ്കിലും ആളുകളെ കൊല്ലുകയും രക്തസാക്ഷിയുടെ കൂലി കരസ്ഥമാക്കുകയും ചെയ്യുക എന്ന അജണ്ടയോ ചിന്തയോ സമസ്തക്കില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവ് ഇസ്ലാമിലെ രക്തസാക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളോടും വളരെ സൗഹാർദത്തിലും സ്‌നേഹത്തിലും ഇടപെടാൻ മാത്രമേ സമസ്തക്ക് അറിയുകയുള്ളൂ. വിവാഹം പഠനത്തിന് തടസ്സമാവരുതെന്നുള്ളത് സമസ്തയുടെ മുശാവറ തീരുമാനം മാത്രമല്ലെന്നും ലോകാടിസ്ഥാനത്തില്‍ തന്നെയുള്ള നിലപാടാണെന്നും അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്തയുടെ കീഴില്‍ വളാഞ്ചേരി മര്‍കസില്‍നിന്ന് തുടങ്ങിയ നല്ല വിദ്യാഭ്യാസ സംവിധാനമാണ് വഫിയ്യ കോഴ്സ് എന്നും ഇതുമായി ബന്ധപ്പെട്ട് എടുത്ത ചില തീരുമാനങ്ങൾ സമസ്ത ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. വഫിയ്യയുമായി ബന്ധപ്പെട്ട പരസ്യം സുപ്രഭാതം ഒഴിവാക്കിയതല്ലെന്നും നിലനില്‍ക്കുന്ന ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമാക്കിയശേഷം കൊടുക്കുന്നതാണ് ഭംഗി എന്ന അഭിപ്രായത്തില്‍ സമസ്ത മുശാവറ അംഗങ്ങൾ കൂടിയാേലാചിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിെവച്ചതാണെന്നും അബ്ദുല്ല മുസ്ലിയാർ പറഞ്ഞു. പത്ര മാനേജ്‌മെന്‍റും ജീവനക്കാരുമാണ് ഈ തീരുമാനമെടുത്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വസ്തുത മനസ്സിലാക്കാതെ സമൂഹമാധ്യമങ്ങളില്‍ എന്തും എഴുതാമല്ലോയെന്നും ചോദ്യത്തിന് മറുപടിയായി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.