കോരപ്പുഴയുടെ ആഴം കൂട്ടൽ; വീണ്ടും കോടതി നടപടികളിലേക്ക്

എലത്തൂർ: ജനപ്രതിനിധികളും അധികൃതരും പരിശ്രമിച്ചിട്ടും കോരപ്പുഴയുടെ ആഴം കൂട്ടൽ പൂർത്തിയാക്കാൻ കഴിയാതെ അനിശ്ചിതത്വത്തിൽ. മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ പലതവണ ചർച്ചകൾ നടന്നിരുന്നെങ്കിലും വീണ്ടും കോടതി നടപടികളിലേക്ക് നീങ്ങുകയാണ്. ആഴംകൂട്ടൽ പ്രവൃത്തി ആഗസ്റ്റിൽ ആരംഭിക്കാനിരിക്കെയാണ് ജലസേചന വകുപ്പിന്‍റെ നടപടികൾ ചോദ്യംചെയ്ത് ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോടതി ഉത്തരവ് പാലിക്കാതെയാണ് ജലസേചന വകുപ്പ് പ്രവൃത്തിക്ക് പുതിയ കരാറുകാരെ നിയമിച്ചതെന്നും കോടതിയെ ഇത് ബോധ്യപ്പെടുത്താനുമാണ് നീക്കം. ആദ്യം ടെൻഡർ വിളിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ ശേഷം പുതിയ ടെൻഡറിലൂടെ മറ്റൊരു കരാറുകാരനെ പ്രവൃത്തി ഏൽപിക്കുകയായിരുന്നു. കരിമ്പട്ടികയിൽപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കമ്പനി സമർപ്പിച്ച അന്യായം അന്തിമതീർപ്പിനായി കോടതി പരിഗണനയിലാണ്. അന്തിമ ഉത്തരവ് ഉണ്ടാവുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ടെന്നാണ് കരാർ കമ്പനി പറയുന്നത്. ദിവസങ്ങൾക്കുമുമ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രവൃത്തി വേഗം തുടങ്ങാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പ്രവൃത്തിയുടെ ഹൈഡ്രോഗ്രാഫിക് സർവേ ഉൾപ്പെടെ തുടങ്ങാനിരിക്കെയാണ് വീണ്ടും ഉടക്കിട്ട് ആദ്യ കരാർ കമ്പനി രംഗത്തു വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT