കൊടിയും പേരും: ഐ.എൻ.എല്ലിൽ നിയമപോരാട്ടം

കോഴിക്കോട്: ഐ.എൻ.എൽ വഹാബ് വിഭാഗം കൊടിയും പേരും ഉപയോഗിക്കുന്നതും യോഗങ്ങൾ വിളിക്കുന്നതും മറ്റും തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ ദേശീയ നേതൃത്വത്തിന്‍റെ പേരിൽ നൽകിയ കേസിൽ കക്ഷിചേർക്കണമെന്നപേക്ഷിച്ച് രണ്ടുപേർ കോടതിയെ സമീപിച്ചു. പാർട്ടി നേതാവ് ബി. ഹംസഹാജി മൂന്നാം അഡീഷനൽ സബ് ജഡ്ജി വിനോദ് മുമ്പാകെ അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവർ മുഖേന നൽകിയ ഹരജിയിൽ എതിർകക്ഷികളായ നാസർ കോയ തങ്ങൾ, എ.പി. അബ്ദുൽ വഹാബ് എന്നിവർ കഴിഞ്ഞദിവസം അഡ്വ. ബി. ശിവരാമകൃഷ്ണൻ മുഖേന ഹാജരായി എതിർ ഹരജി നൽകിയിരുന്നു. എന്നാൽ, ഈ കേസിൽ തങ്ങളെകൂടി കക്ഷിചേർക്കണമെന്നപേക്ഷിച്ച് എൻ.കെ. അബ്ദുൽ അസീസ്, ഒ.പി.ഐ. കോയ എന്നിവരാണ് അഡ്വ. പി.എസ്. മുരളി മുഖേന ബുധനാഴ്ച ഹരജി നൽകിയത്. കേസ് വീണ്ടും വാദം കേൾക്കാൻ മേയ് 23ന് മാറ്റി. തങ്ങളെ പുറത്താക്കിയതിനെതിരെ വഹാബും നാസർ കോയ തങ്ങളും നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. മധ്യവേനലവധിയായതിനാൽ ഹരജികളെല്ലാം അടിയന്തര സ്വഭാവമാണെന്ന് വാദിച്ച് അവധിക്കാല കോടതിയിൽ പരിഗണിക്കാനും ശ്രമമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.