ഡോ. എം. ഗംഗാധരന്റെ ഗ്രന്ഥശേഖരം കാലിക്കറ്റ് സർവകലാശാലക്ക്

കോഴിക്കോട്: ചരിത്രകാരനും സാഹിത്യ വിമർശകനുമായിരുന്ന ഡോ. എം. ഗംഗാധരന്റെ ഗ്രന്ഥങ്ങളും ചരിത്ര പ്രമാണങ്ങളും കാലിക്കറ്റ് സർവകലാശാല ഏറ്റെടുത്തു. സർവകലാശാലയുടെ അഭ്യർഥന മാനിച്ച് എം. ഗംഗാധരന്റെ കുടുംബം ഗ്രന്ഥശേഖരം സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി അഞ്ചപുരയിലെ വീട്ടിലെത്തിയാണ് ഡോ. എം. ഗംഗാധരന്റെ പത്നി യമുനാദേവിയിൽനിന്ന് പുസ്തക ശേഖരം ഏറ്റുവാങ്ങിയത്. സർവകലാശാല ചരിത്ര വിഭാഗത്തിലാണ് പുസ്തകങ്ങളും രേഖകളും സൂക്ഷിക്കുക. അമൂല്യ രേഖകൾ ഡിജിറ്റൽ ആർക്കൈവ്സ് വഴി ലഭ്യമാക്കും. മലബാർ കലാപത്തെ സംബന്ധിച്ച ഗവേഷണ കാലത്ത് എം. ഗംഗാധരൻ ഉപയോഗിച്ച രേഖകളും പുസ്തകങ്ങളുമാണ് ഏറെ ഉള്ളത്. 1978 ഫെബ്രുവരി 14ന് എം. ഗംഗാധരൻ മൊയ്തു മൗലവിയുമായി നടത്തിയ അഭിമുഖ രേഖയും കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളുടെ ഖിലാഫത്ത് മൊഴികളടക്കം നാനൂറോളം പുസ്തകങ്ങൾ സർവകലാശാല ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. വി.വി. ഹരിദാസ്, ഡോ. പി. ശിവദാസൻ, പ്രഫ. കെ. ഗോപാലൻകുട്ടി, ഗവേഷക വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. എം. ഗംഗാധരന്റെ മക്കളായ പി. നാരായണൻ, പി. നളിനി എന്നിവരുടെ സാന്നിധ്യത്തിലാണ് വൈസ് ചാൻസലർ ഗവേഷകർക്ക് ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.