കോടതിവളപ്പിലെ പുത്തൻ ഗാന്ധിപ്രതിമ അടിച്ചുതകർത്തു

കോഴിക്കോട്: ജില്ല കോടതിവളപ്പിൽ കഴിഞ്ഞദിവസം സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അടിച്ചുതകർത്തു. സംഭവത്തിൽ കക്കോടിമുക്ക് സ്വദേശി നാരായണനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ നഗരത്തിൽ തന്നെ മറ്റു സ്റ്റേഷനുകളിൽ പരാതിയുണ്ടെന്നും മാനസികാസ്വാസ്ഥതയുള്ളയാളെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോൺക്രീറ്റിൽ തീർത്ത പ്രതിമയുടെ വലത്തെ ചെവിയാണ് പൊട്ടിച്ചത്. മാർച്ച് 30ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ ഹൈകോടതി ജഡ്ജി പി. ഗോപിനാഥും പങ്കെടുത്തിരുന്നു. ബുധനാഴ്ച രാവിലെ 11.45 ഓടെ പ്രതി പട്ടികയുമായെത്തി പ്രതിമക്കുനേരെ പാഞ്ഞടുത്ത് അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ടയാളെ മൂന്ന് മണിയോടെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിവളപ്പിൽ നടന്ന ആക്രമണം ജില്ല ജഡ്ജി ഉടൻ സിറ്റി പൊലീസ് കമീഷണറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നാല് ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച പ്രതിമയാണ് തകർത്തതെന്നും കോടതിക്കകത്ത് കയറി കുറ്റം നടത്താൻ പ്രതിയെ ആരോ ഉപയോഗിച്ചതാണോയെന്ന് അന്വേഷിക്കണമെന്നും കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. എം.എസ്. സജി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.