ചെറുപുഴയുടെ തോട്ടക്കടവിൽ പാലത്തിന് ഭീഷണിയായ മണ്ണും മാലിന്യങ്ങളും നീക്കി

lead ശുചീകരണത്തിന്റെ മറവിൽ മണ്ണും മണലും കടത്തുന്നതായി എൽ.ഡി.എഫ് മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ചെറുപുഴയുടെ തോട്ടക്കടവ് ഭാഗത്ത് അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും നീക്കി പുഴ ശുചീകരിച്ചു. അതേസമയം, ശുചീകരണത്തിന്റെ മറവിൽ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ മണ്ണും മണലും കടത്തിക്കൊണ്ടുപോയതായി ആരോപിച്ച് പഞ്ചായത്തിലെ ഇടത് മെംബർമാർ രംഗത്തിറങ്ങിയതോടെ ശുചീകരണം രാഷ്ട്രീയ വിവാദത്തിനും വഴിമരുന്നിട്ടിരിക്കുകയാണ്. റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് എടുത്തിട്ട മണ്ണ് ഏറെ കാലമായി നീക്കാതെ കിടക്കുകയായിരുന്നു. ഇതുമൂലം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട്, ചണ്ടിയും മാലിന്യങ്ങളും അടിഞ്ഞുകൂടി പാലത്തിന് ഭീഷണിയായിരുന്നു. ഇതോടെ മണ്ണ് നീക്കാൻ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് ചേർന്ന ഭരണസമിതി യോഗം നാട്ടുകാരുടെ പരാതി ചെറുകിട ജലസേചന വകുപ്പിന് കൈമാറിയിരുന്നു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് അനുമതി നല്കുകയായിരുന്നു. ഇതോടെ ജനകീയ പങ്കാളിത്തത്തോടെ മണ്ണുമാന്തി ഉപയോഗിച്ച് പുഴ ശുചീകരിക്കുകയാണ്. എന്നാൽ, പുഴ ശുചീകരണത്തിന്റെ മറവിൽ മണ്ണും മണലും കടത്തിക്കൊണ്ടുപോവുകയും പുഴയും കുളിക്കടവും നശിപ്പിക്കുകയും ചെയ്തതായി എൽ.ഡി.എഫ് മെംബർമാർ ആരോപിച്ചു. സംരക്ഷണഭിത്തി തകർത്ത് മണ്ണ് എടുത്തുകൊണ്ടുപോയതിനാൽ മഴ പെയ്യുന്നതോടെ വലിയ പ്രത്യാഘാതം ഉണ്ടാകും. മുൻ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വ്യക്തിയുടെ നേതൃത്വത്തിലാണ് പുഴ നശീകരണ​മെന്നും സ്ഥലം സന്ദർശിച്ച മെംബർമാർ പറഞ്ഞു. വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗങ്ങളായ കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, കെ.കെ. നൗഷാദ്, ഇ.പി. അജിത്ത്, ജിജിത സുരേഷ്, ശ്രുതി കബളത്ത്, സിജി സിബി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.