'പെർമിറ്റ് മണ്ണെണ്ണ ഉടൻ വിതരണം ചെയ്യണം'

കോഴിക്കോട്: മത്സ്യബന്ധനത്തിനുള്ള പെർമിറ്റ് മണ്ണെണ്ണ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെർമിറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി മത്സ്യ ബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ/ ലൈസൻസ് ഫീസ് ഇനത്തിൽ ലക്ഷങ്ങൾ പിരിച്ച സർക്കാർ രണ്ടുമാസം കഴിഞ്ഞിട്ടും മണ്ണെണ്ണ വിതരണം ചെയ്യാത്തത് പ്രതിഷേധാർഹമാണ്. കേന്ദ്ര പൂളിൽനിന്ന് ക്വോട്ട ലഭിക്കുന്നില്ലെന്നു പറഞ്ഞ് എണ്ണയുടെ അളവിൽ കുറവു വരുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ബജറ്റിൽ 60 കോടി രൂപ വകയിരുത്തി മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. കർണാടകയും തമിഴ്നാടും 350 ലിറ്റർ മണ്ണെണ്ണ 25 രൂപ നിരക്കിൽ വിതരണം ചെയ്യുമ്പോൾ കേരളത്തിൽ മത്സ്യഫെഡ് 25 രൂപ സബ്സിഡി നിരക്കിൽ നൽകുന്ന 140 ലിറ്റർ മണ്ണെണ്ണക്ക് ലിറ്ററിന് 126 രൂപ തോതിലാണ് ഈടാക്കുന്നത്. ഇതിന്‍റെ സബ്സിഡി കിട്ടാൻ മാസങ്ങളെടുക്കുന്നതും പ്രതിസന്ധിയാണ്. വള്ളങ്ങളുടെ കാലപരിധി 12 വർഷമായി നിശ്ചയിച്ചത് പുനഃപരിശോധിച്ച് 30 വർഷമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എം.പി. അബ്ദുൽ റസാഖ്, എ.പി. സുരേഷ്, കെ.പി. ബഷീർ, എൻ.പി. സിദ്ദീഖ്, പി.പി. കോയമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.