ജീവിതാനുഭവങ്ങള്‍ പകർന്നുനൽകിയ ഊർജവുമായി വി. ഷംലൂലത്ത്

കൊടിയത്തൂർ: ഒന്നരവർഷംപോലും പൂർത്തിയായിട്ടില്ല വി. ഷംലൂലത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷപദവിയിലെത്തിയിട്ട്. എന്നാൽ, ഒട്ടും പരിചയമില്ലാത്ത ഈ മേഖലയിൽ വികസനവിപ്ലവം തീർത്തിരിക്കുകയാണവർ. പ്രയാസങ്ങളും പ്രാരാബ്ധങ്ങളും അതിജയിച്ചുതന്നെയാണ് കൊടിയത്തൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് പദവിവരെ ചെറുവാടി പഴംപറമ്പ് സ്രാമ്പിക്കൽ കുട്ടിഹസ്സന്റെ മകളായ ഷംലൂലത്ത് എത്തിയത്. അതും അവിചാരിതമായി. ഇന്നിപ്പോൾ പ്രതിപക്ഷത്തിന്റെപോലും ബഹുമാനം ഏറ്റുവാങ്ങാനായി എന്നതുതന്നെയാണ് കഴിഞ്ഞ ഒന്നേകാൽ വർഷത്തെ ഭരണം തെളിയിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്നു ഷംലൂലത്തിന് ഊര്‍ജമായത്. വിവാഹത്തിന് ശേഷം പഠനം മുടങ്ങിയെങ്കിലും തൊട്ടടുത്ത് വർഷം പ്രീ പ്രൈമറി അധ്യാപകപരിശീലനം നേടി. കമ്പ്യൂട്ടർ പഠനത്തോട് താല്പര്യം തോന്നി പോളി കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് നേടി. ഫാഷൻ ഡിസൈനിങ്ങിലും ഒരു കൈ നോക്കാൻ ഷംലൂലത്ത് മറന്നില്ല. അത് പോരാഞ്ഞിട്ട് തയ്യൽ പഠനത്തിനായി ഇറങ്ങിത്തിരിച്ചു. അതിനിടെ മുടങ്ങിപ്പോയ ബി.കോം പഠനം പൂർത്തിയാക്കി. ഇതിനിടിയിൽ ഭർത്താവിനോടൊപ്പം ചെറിയ ബിസിനസുകൾ ചെയ്യാനും സമയം കണ്ടെത്തി. പേപ്പർ പ്ലേറ്റ് നിർമിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുക, വസ്ത്രങ്ങൾ കരാറടിസ്ഥാനത്തിൽ തയ്ച്ച് കൊടുക്കുക എന്ന ജോലികളിലേർപ്പെട്ടങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. കുടുംബശ്രീ അംഗമായ ഷംലൂലത്ത് അക്കൗണ്ട് ആവശ്യത്തിന് ബാങ്കിലെത്തിയപ്പോൾ അവിടെ താൽക്കാലിക ജോലി കിട്ടിയതും അഞ്ചു വർഷത്തിലധികം ജോലി ചെയ്‌തതും ഷംലൂലത്ത് ഓർക്കുന്നു. തനിക്ക് പറ്റിയ ജോലിയല്ല ബാങ്ക് ഉദ്യോഗമെന്നറിഞ്ഞതോടെ അക്ഷയ സെന്ററിൽ രണ്ടു വർഷം ജോലിചെയ്തു. ഏറ്റവും കൂടുതൽ സാധാരണക്കാർ എത്തുന്ന വില്ലേജ് ഓഫിസിൽ ഒരു ജോലിയെന്നതായിരുന്നു ഷംലൂലത്തിന്റെ സ്വപ്നം. ഇതിനിടിയിലാണ് അവിചാരിതമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ജയിക്കുന്നതും പ്രസിഡന്റാവുന്നതും. kdr 1 ഷംലൂലത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.