പേരാമ്പ്രയിലെ കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് തൊഴിലാളികൾ

പേരാമ്പ്ര: പേരാമ്പ്രയിലെ സി.കെ മെറ്റീരിയൽസ് എന്ന സ്ഥാപനം അടച്ചുപൂട്ടിയതിന്റെ ഉത്തരവാദിത്തം ചുമട്ടുതൊഴിലാളികളുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.18 ദിവസമായി കടക്കുമുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഷെഡ് കെട്ടി സമരം ചെയ്യുകയാണ്. ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത സി പുളിൽ പെട്ട 21 തൊഴിലാളികളാണ് ഈ മേഖലയിൽ സാധനങ്ങൾ ഇറക്കിയിരുന്നത്. കടയിലെ ജീവനക്കാർക്ക് തൊഴിൽ കാർഡിന് ഉടമ അപേക്ഷ നൽകിയിരുന്നു. കിട്ടാത്തതിനെ തുടർന്ന് ഹൈകോടതിയെ സമീപിച്ചു. കോടതി ഉത്തരവു പ്രകാരം ആറു ജീവനക്കാർക്ക് തൊഴിൽ കാർഡ് ലഭിച്ചു. ഇതോടെ ഇവരെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ തുടങ്ങി. തുടർന്നാണ് പ്രശ്നങ്ങൾ തലപൊക്കിയത്. സമാധാനപരമായാണ് സമരമെന്നതിനാൽ കടപൂട്ടേണ്ട പുതിയ സാഹചര്യമൊന്നുമുണ്ടായിട്ടില്ല. കടയിലേക്ക് വരുന്ന ലോഡുകൾ ചുമട്ടുതൊഴിലാളികളും വിൽക്കുന്ന സാധനങ്ങൾ കടയിലെ ജീവനക്കാരും ഇറക്കുന്ന രീതി തുടരണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. കട തുറന്നു പ്രവർത്തിക്കാനാവുമായ നടപടികൾ ഉടമയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ടി.കെ. ലോഹിതാക്ഷൻ, കൂളിക്കണ്ടി കരീം, പി.എം. രാമദാസൻ, എൻ.എം. അഷ്റഫ്, കെ.സി. സാജിദ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.