കണ്ണൂർ: രോഗികളോട് മനുഷ്യത്വപരമായും മാന്യമായും പെരുമാറണമെന്ന് ആശുപത്രി ജീവനക്കാരോട് മനുഷ്യാവകാശ കമീഷന്റെ നിർദേശം. ഉത്കണ്ഠാകുലരായി ആശുപത്രിയിലെത്തുന്ന രോഗികളോടും ഒപ്പമുള്ളവരോടും അനുകമ്പയോടെ പെരുമാറാനും അവരുടെ അവസ്ഥ മനസ്സിലാക്കി മനുഷ്യത്വപരമായി കാര്യങ്ങൾ വിശദീകരിക്കാനും ആവശ്യമായ നടപടികൾ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും കമീഷൻ ആവശ്യപ്പെട്ടു. റിസപ്ഷനിൽ ജോലി നോക്കുന്നവർ അവരെ കാണാനെത്തുന്നവരുടെ ആശങ്ക മനസ്സിലാക്കി പെരുമാറണം. ഇതിനാവശ്യമായ സർക്കുലർ ആരോഗ്യവകുപ്പ് സെക്രട്ടറി പുറത്തിറക്കണമെന്നും ഇവ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പലപ്പോഴും ചികിത്സയുടെ ഗുണനിലവാരത്തെക്കാളും ജീവനക്കാരുടെ പെരുമാറ്റമാണ് പരാതികൾക്ക് ഇടയാക്കുന്നതെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. രക്തത്തിൽ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിൽ കൊണ്ടുവന്ന രോഗിയെ പ്രവേശിപ്പിക്കാൻ നാലു മണിക്കൂറെടുത്തുവെന്നാരോപിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ സമർപ്പിക്കപ്പെട്ട പരാതിയിലാണ് ഉത്തരവ്. കണ്ണൂർ ടൗൺ പൊലീസ്, ജില്ല മെഡിക്കൽ ഓഫിസർ, സാമൂഹിക നീതി ഓഫിസർ എന്നിവരിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. രോഗിക്ക് ഒപ്പം ബന്ധുക്കൾ ഇല്ലാത്തതുകൊണ്ടാണ് പ്രവേശനം ലഭിക്കാൻ താമസമുണ്ടായതെന്ന് പൊലീസ് കമീഷനെ അറിയിച്ചു. ജില്ല സാമൂഹിക നീതി ഓഫിസറും സമാന റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ, ആശുപത്രികളിലെത്തുന്ന എല്ലാ രോഗികൾക്കും കൃത്യമായ ചികിത്സ യഥാസമയം ഉറപ്പാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു. സ്വകാര്യാശുപത്രിയുടെ ചികിത്സയെ കുറിച്ച് ആക്ഷേപമില്ലെന്നും ജീവനക്കാരും പരാതിക്കാരനും തമ്മിലുള്ള ആശയ വിനിമയക്കുറവാണ് പരാതിക്ക് ഇടയാക്കിയതെന്നും ഡി.എം.ഒ അറിയിച്ചു. ആശുപത്രി റിസപ്ഷനിലുള്ള ജീവനക്കാർക്ക് പൊതുജനങ്ങളുമായി ഇടപെടുന്നതിന് ആവശ്യമായ പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വി.പി. സജിത് നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.