സിൽവർ ലൈൻ: മുഖ്യമന്ത്രി നാളെ കോഴിക്കോട്ട് പ്രമുഖരുമായി സംവദിക്കും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കെ-റെയിലിനെക്കുറിച്ച് കോഴിക്കോട്ടെ പ്രമുഖരുമായി സംവദിക്കും. 'ജനസമക്ഷം സില്‍വര്‍ ലൈന്‍' പരിപാടി വൈകീട്ട് 3.30ന് ഭട്ട്റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിലാണ്. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു മുന്നിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പദ്ധതി അവതരണം നടത്തും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറു കിലോമീറ്റര്‍ ഭൂഗർഭപാതയാണ്. സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനാണിത്. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെയാണ് ഭൂഗര്‍ഭപാത കടന്നുപോവുക. ഭൂനിരപ്പില്‍നിന്ന് 30 മുതല്‍ 40 മീറ്റര്‍ താഴ്ചയിലാണ് പാത നിർമിക്കുക. ജില്ലയില്‍ നിലവിലുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഭൂഗര്‍ഭപാത നിർമിക്കുന്നത്. നഗരമധ്യത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെയാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ സമുച്ചയം നിർമിക്കുക. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും പ്രധാന സ്ഥലങ്ങളിലേക്ക് ലാസ്റ്റ്മൈല്‍ കണക്ടിവിറ്റിയുമൊരുക്കും. സ്റ്റേഷനില്‍ വിശാലമായ കാര്‍ പാര്‍ക്കിങ്ങിനൊപ്പം വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. രണ്ടു മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെത്താനാവുമെന്ന് കെ-റെയിൽ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.