ജന്മനാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിൽ അക്സയും നവ്യയും

കേളകം: യുക്രെയ്​നിലെ യുദ്ധമുഖത്ത് നിന്നും ജന്മനാട്ടിൽ തിരിച്ചെത്താനായതിന്റെ സന്തോഷത്തിലാണ് കേളകത്തെ അക്സ തോമസും കണിച്ചാറിലെ നവ്യയും. യുക്രെയ്നിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ജില്ലയിലെ ആദ്യ സംഘത്തിൽ അക്സയും നവ്യയും ഉൾപ്പെട്ടിരുന്നു. കേളകം പെരുന്താനത്തെ കരാമയിൽ തോമസ് സാലി ദമ്പതിമാരുടെ മകൾ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥി അക്സ തോമസ് കേളകം പെരുന്താനത്തെ വീട്ടിലിരുന്ന് അനുഭവങ്ങൾ പറയുകയാണ്. വിനിറ്റ്സ്യ സർവകലാശാലയിലെ വിദ്യാർഥികളായിരുന്ന ഇവരുടെ സംഘത്തിൽ 17 മലയാളികളാണുണ്ടായിരുന്നത്. ആദ്യം വിനിറ്റ്സ്യയിൽ നിന്നും ഹിമിലിൻസ്കിയിലേക്ക് ട്രെയിൻ മാർഗം എത്തി. ഇവിടെ മൂന്നു മണിക്കൂർ കാത്തിരിപ്പിനു ശേഷം അടുത്ത ട്രെയിനിൽ ലിവിബ് എത്തി. ആളുകൾ ട്രെയിനിൽ ഇടിച്ചുകയറുന്നതിനാൽ ഇവിടെ തന്നെ ബുദ്ധിമുട്ടായിരുന്നു. പോളണ്ട് വഴിയും ഹംഗറി വഴിയുമെല്ലാം രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ഇവിടെ കൂട്ടമായെത്തുന്നുണ്ട്. ഇവിടെ നിന്നും മിനി ബസ് കയറി യുക്രെയ്ൻ അതിർത്തിയായ ചോപ്സ് എത്തി. ഇവിടെ നിന്നും ട്രെയിനിലാണ് അതിർത്തി കടന്നത്. ഹംഗറിയിലെ സഹോണിയിലാണ് ഇറങ്ങിയത്. ഹംഗറിയിലെത്തിയതോടെ ഭക്ഷണവും വെള്ളവുമെല്ലാം കിട്ടി. പിന്നീട് ടിക്കറ്റ് ചാർജ് വാങ്ങാതെ തന്നെ ട്രെയിനിൽ ബുഡപെസ്റ്റിൽ എത്തിച്ചു. ശേഷം ഹംഗേറിയൻ ഇന്ത്യൻ എംബസി വളന്റിയർമാർ എംബസി തയാറാക്കിയ സ്ഥലങ്ങളിലെത്തിച്ചു. ഹോട്ടലിൽ ഒരു ദിവസം താമസിച്ച ശേഷമാണ് ഡൽഹിയിലേക്ക് വിമാനം കയറാനായത് - അക്സ പറയുന്നു. കണിച്ചാറിലെ മുളയ്ക്കൽ ജോൺ ടെസി ദമ്പതിമാരുടെ മകളായ നവ്യയും ഹംഗറി അതിർത്തി കടന്നാണ് നാട്ടിലേക്ക് വിമാനം കയറിയത്. യുസ്സുറൂദ് സർവകലാശാലയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ നവ്യ അടങ്ങുന്ന സംഘം ബസ് മാർഗമാണ് അതിർത്തി കടന്നത്. സർവകലാശാല തന്നെ ഏർപ്പെടുത്തിയ ബസിലായിരുന്നു യാത്ര. ബങ്കറിലേക്ക് മാറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് പോരാനായി. 27ന് കർഫ്യൂ ആയിരുന്നു. പുറത്തിറങ്ങാൻ പോലുമായില്ല. അന്നു രാത്രി 10.30 ഓടെ ബസിൽ യാത്ര തുടങ്ങി. ബുഡപെസ്റ്റ് വിമാനത്താവളത്തിൽ രാവിലെയോടെയാണെത്തിയത്. അവിടെ എംബസി വളന്റിയർമാർ ഭക്ഷണവും വെള്ളവുമൊക്കെ നൽകി. ശേഷം വിമാനം കയറി ഡൽഹിയിൽ ഇറങ്ങുകയായിരുന്നു. എല്ലാവരും തന്നെ ബസ്, ട്രെയിൻ മാർഗങ്ങളിൽ നാട്ടിലെത്തിയെന്നും നവ്യ. സർവകലാശാലയിൽ 150 ഓളം മലയാളികളാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.