വടകര: മുൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത് ശിവശങ്കറിനെ അങ്ങേയറ്റം ഭയപ്പെടുന്നതുകൊണ്ടാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ സകല ഇടപാടുകളുടെയും രഹസ്യങ്ങളുടെയും വിശ്വസ്തനായ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുകൊണ്ടാണ് ശിവശങ്കറും സ്വപ്നയും സകല ആസൂത്രണങ്ങളും നടത്തിയത്. കേന്ദ്ര ഏജൻസികൾ അന്വേഷണം അല്പം കൂടി മുന്നോട്ട് കൊണ്ടുപോകാൻ ധൈര്യം കാട്ടിയിരുന്നെങ്കിൽ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം മറ്റു പലരും ജയിലിലാകുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സർവിസിലിരിക്കെ പുസ്തകമെഴുതിയ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രി ശിവശങ്കറിൻെറ കാര്യത്തിൽ മറ്റൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടോ എന്ന പരിശോധിക്കുമെന്ന ഒഴുക്കൻ മട്ടിൽ പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏത് നെറികേടിനെയും ഇതു പോലെ ന്യായീകരിക്കുന്ന ഒരു ഭരണാധികാരി ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല. നയതന്ത്ര ബാഗേജിലൂടെ സ്വർണക്കള്ളക്കടത്ത് നടത്തിയ സംഭവപരമ്പരകൾ ആധികാരികതയോടെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ഉറഞ്ഞുതുള്ളുന്ന മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ എളുപ്പത്തിൽ വായിച്ചെടുക്കാം. മാധ്യമങ്ങളെ പരസ്യമായി കുറ്റവിചാരണ നടത്തുകയും രഹസ്യമായി മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കടന്നാക്രമിക്കാൻ ധാർമികാവകാശമില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെ കൂടെനിർത്താൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങൾ മറക്കാൻ കഴിയില്ല -മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.