നീറ്റ് പരീക്ഷ; അഴിയൂർ പഞ്ചായത്തിൽ ഉന്നതതല യോഗംചേർന്നു

നീറ്റ് പരീക്ഷ; അഴിയൂർ പഞ്ചായത്തിൽ ഉന്നതതല യോഗംചേർന്നുകോവിഡ് വ്യാപനവും നിപയും കണക്കിലെടുത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുംവടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിയൂരിൽ ഉന്നതതല യോഗംചേർന്നു. സെപ്റ്റംബർ 12ന് പരീക്ഷകേന്ദ്രമായ എസ്.എം.ഐ സ്കൂളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 240 പേരാണ് പരീക്ഷ എഴുതുന്നത്. കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്ത് കർശന സുരക്ഷാസംവിധാനം ഒരുക്കാൻ യോഗം തീരുമാനിച്ചു. പരീക്ഷക്ക് എത്തുന്ന മുഴുവൻ കുട്ടികളെയും തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണമുള്ളവർക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക ഐസൊലേഷൻ വാർഡ് ക്രമീകരിക്കും. പരീക്ഷക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കുഞ്ഞിപ്പള്ളി മൈതാനത്ത് പ്രത്യേക പാർക്കിങ് സൗകര്യം പഞ്ചായത്ത് ഒരുക്കും. പരീക്ഷ ദിവസം കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടലുകളിലും കടകളിലും പാർസൽ മാത്രം നൽകാൻ കച്ചവടക്കാർക്ക് പഞ്ചായത്ത് നോട്ടീസ് നൽകും. പരീക്ഷ നടത്തിപ്പിന് മുമ്പും ശേഷവും ക്ലാസ്മുറികൾ അണുനശീകരണം നടത്തും. പരീക്ഷ എഴുതുന്ന കുട്ടികൾക്കൊപ്പം എത്തുന്നവരെ ടൗണുകളിലും മറ്റും കൂട്ടംകൂടിനിൽക്കാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച് പൊലീസ് കർശന പരിശോധന നടത്തും. കുട്ടികളുമായി പരീക്ഷക്ക് എത്തുന്നവരുടെ വാഹനങ്ങൾ പരീക്ഷാകേന്ദ്രത്തിൽ എത്തുന്നതിനും തിരിച്ചുപോകുന്നതിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഉച്ച രണ്ടു മുതൽ അഞ്ചുവരെയാണ് പരീക്ഷ സമയം. രാവിലെ 11 മുതൽ കുട്ടികളെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കും. പരീക്ഷാകേന്ദ്രത്തിലും പരിസരത്തും സൗകര്യം ഒരുക്കുന്നതിന് ആർ.ആർ.ടി സേവനം ഉപയോഗപ്പെടുത്തും. ഉന്നതതല യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ്യ കരോടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെംബർ കവിത അനിൽകുമാർ, ചോമ്പാല എസ്.ഐ സേതുമാധവൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രസാദ്, സ്കൂൾ മാനേജ്മൻെറ് കമ്മിറ്റി പ്രതിനിധി കെ. അൻവർ ഹാജി, സ്കൂൾ പ്രിൻസിപ്പൽ പി. അബ്ദുൽസലാം, കോവിഡ് ചുമതലയുള്ള ആർ.പി. റിയാസ്, എം. നൗഷാദ്, ആർ.ആർ.ടി അംഗം പി.എസ്. സോന തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.