കാലം തെറ്റി വന്ന തുലാമഴ: നെല്‍കൃഷി നശിച്ച വയലുകളില്‍ അധികൃതരെത്തി

മുക്കം: കാലംതെറ്റി വന്ന തുലാമഴയില്‍ നെല്‍കൃഷി നശിച്ച വയലുകളില്‍ മുക്കം നഗരസഭ ചെയര്‍മാ‍ൻെറയും കൃഷി അസി. ഓഫിസറുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു മാധ്യമത്തോട് പറഞ്ഞു. ചേന്ദമംഗലൂര്‍, പുല്‍പറമ്പ്, പൊറ്റശ്ശേരി, കച്ചേരി പ്രദേശങ്ങളിലെ നൂറോളം ഏക്കറിലാണ് മഴയില്‍ നാശമുണ്ടായത്. കൊയ്തെടുക്കാറായ പാടശേഖരമടക്കം വെള്ളത്തില്‍ മുങ്ങി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ വയലുകളിലെ കവുങ്ങും വാഴകൃഷിയും ഒഴിവാക്കി നെല്‍കൃഷിയിലേക്ക് തിരിച്ചുവന്നിരുന്നു. കതിരിടുന്ന സമയത്തെ മഴ നെല്‍കൃഷിക്ക് ദോഷമാവുകയും ചെടികള്‍ വെള്ളത്തില്‍ ചാഞ്ഞ് പുല്ലും നെല്ലും നശിച്ചുപോവുന്നതിനും കാരണമായി. ബാങ്ക് ലോണും മറ്റു വായ്പകളും എടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ പ്രയാസത്തിലായത്. അധികൃതരുടെ സന്ദര്‍ശനം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മുക്കം നഗരസഭ ചെയര്‍മാര്‍ പി.ടി. ബാബു, കൃഷി അസി. ഓഫിസര്‍ സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍ എ. ഗഫൂര്‍ മാസ്റ്റര്‍, റംല ഗഫൂര്‍, പാടശേഖര സമിതി ചെയര്‍മാന്‍ മജീദ് കിളിക്കോടന്‍, കര്‍ഷകരായ റസാഖ് കണ്ണങ്ങര, അഹമ്മദ് കുട്ടി കണ്ണങ്ങര, കെ.സി. മൂസ, ഇ.കെ.കെ. ബാവ, മുഹമ്മദ് കുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. നാശം സംഭവിച്ചതിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.