കാസർകോട്: എം.സി. ഖമറുദ്ദീൻ എം.എൽ.എ ചെയർമാനായ ഫാഷൻ ഗോൾഡ് പണം നിക്ഷേപ പദ്ധതി ആസൂത്രിത വഞ്ചനയാണെന്ന് ക്രൈംബ്രാഞ്ച്. 2003ൽ സ്ഥാപിതമായ ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ എന്ന കമ്പനിക്ക് പൊതുജനങ്ങളിൽനിന്ന് നിക്ഷേപമോ ഒാഹരിയോ സ്വീകരിക്കാൻ നിയമപരമായി സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് കമ്പനിയുടെ പേരിൽ പണം സമാഹരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഡയറക്ടർമാർക്ക് മാത്രമേ നേരിട്ട് കമ്പനിയിൽ നിക്ഷേപിക്കാൻ കഴിയൂവെന്ന് 2013ൽ നിയമം വന്നിട്ടുണ്ട്. 2006ൽ പ്രവർത്തനം തുടങ്ങിയ കമ്പനി 20 ഡയറക്ടർ ബോർഡ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചെങ്കിലും പൊതുജനങ്ങൾ എന്ന് പറയാവുന്ന 749 പേരിൽനിന്ന് 132 കോടി രൂപ സ്വീകരിച്ചത് കുറ്റകരമാണ്. 2013 ഫെബ്രുവരി നാലിന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ നിർദേശപ്രകാരം സ്വകാര്യ കമ്പനികൾക്ക്് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല. ഇത് അറിയാത്തവരല്ല ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ നടത്തുന്നതെന്നാണ് അന്വേഷണ സംഘത്തിൻെറ വിലയിരുത്തൽ. നിയമം അറിഞ്ഞുകൊണ്ട് തന്നെ പണം സ്വീകരിച്ചത് തിരിച്ചു നൽകാതിരിക്കാനാണ് എന്നാണ് ക്രൈംബ്രാഞ്ചിൻെറ നിഗമനം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പ്രശ്നം സങ്കീർണമാണെന്ന് വ്യക്തമായതിനെ തുടർന്ന് കാസർകോട്, വയനാട് പൊലീസ് മേധാവികളെ ചേർത്ത് വിപുലപ്പെടുത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൻെറ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. കൂടുതൽ പ്രതികളെ ചേർക്കുന്ന നടപടികളിലേക്കാണ് നീങ്ങുന്നത്. ഇപ്പോൾ പ്രതികൾ മൂന്നുപേർ മാത്രമാണ്. ചെയർമാൻ ഖമറുദ്ദീൻ എം.എൽ.എയും ജനറൽ മാനേജർ പൂക്കോയ തങ്ങളും ജീവനക്കാരനും. അന്വേഷണം കൂടുതൽ പരാതികളിേലക്ക് നീങ്ങാതെ റിസർവ് ബാങ്കിൻെറയും കമ്പനി നിയമത്തിൻെറയും ലംഘനങ്ങളിൽ കേന്ദ്രീകരിച്ച് പ്രതികൾക്ക് കുരുക്കിടാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ, ഫാഷൻ ഗോൾഡ് കമ്പനിയുടെ ആസ്തി നിർണയിക്കാൻ ചുമതലപ്പെട്ട മുസ്ലിം ലീഗ് ജില്ല ട്രഷറർ മാഹിൻ ഹാജി സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. ആസ്തി വിവരം ചോരുന്നത് കൂടുതൽ പരാതികൾക്ക് ഇടയാക്കുമെന്നതിനാൽ ഇതുസംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് മുസ്ലിം ലീഗ് നേതൃത്വം താൽക്കാലികമായി വിട്ടുനിൽക്കുകയാണ്. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.