വിമാനാപകടത്തിൽ മരിച്ച ഷറഫുദ്ദീന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കുന്ദമംഗലം: കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾക്ക് നടുവിൽ നാടിൻ്റെ പ്രിയപ്പെട്ട ഷറഫുദ്ദീന് യാത്രാമൊഴി. കരിപ്പൂരിലെ വിമാന അപകടത്തിൽ മരണത്തിന് കീഴടങ്ങിയ പിലാശ്ശേരി മേലെ മരുതക്കാട്ടിൽ ഷറഫുദ്ദീൻ്റെ ചേതനയറ്റ ശരീരം ശനിയാഴ്ച വൈീട്ട് 3.30ന് വീട്ടിലെത്തിച്ചപ്പോൾ പ്രകൃതി പോലും തോരാത്ത കണ്ണീരുമായി ആ ദു:ഖത്തിൽ പങ്ക് ചേർന്നു.ദു:ഖമടക്കാനാവാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിതുമ്പി. 2008 ലാണ് ഷറഫു പ്രവാസ ജീവിതം തുടങ്ങിയത്.രണ്ട് വർഷം മുമ്പ് ലീവിൽ നാട്ടിൽ വന്ന് പോയതാണ്. പഴയ തറവാട് വീട് പുതുക്കിപ്പണിത്. പൂർത്തിയായില്ലെങ്കിലും, അതിൽ താമസമാക്കിയാണ് ലീവ് കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയത്. കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് ഭാര്യ അമീന ഷറിനും ഏക മകൾ രണ്ട് വയസ്സുകാരി ഫാത്തിമ ഇസ്സയും വിസിറ്റിങ് വിസയിൽ ഗൾഫിലെത്തിയത്. അവർ നേരത്തെ നാട്ടിലേക്ക് തിരിച്ചുവരേണ്ടതായിരുന്നു. എന്നാൽ മഹാമാരിയിൽ എല്ലാം താളംതെറ്റി അവസാനം എല്ലാവരും കൂടി ഒന്നിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് ദുരന്തമുണ്ടായത്. ഭാര്യയും മകളും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.