വിമാനാപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം സഹായം - മുഖ്യമന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം ആശ്വാസധനം അനുവദിക്കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ചെലവും സർക്കാർ വഹിക്കും. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരിച്ചു. മരിച്ചവരില്‍ 14 മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. വിവിധ ആശുപത്രികളിലായി 149 പേര്‍ ചികിത്സയിലുണ്ട്. 23 പേര്‍ ആശുപത്രി വിട്ടു. 23 പേരുടെ നില ഗുരുതരമാണ്. പൈലറ്റിൻെറയും സഹ പൈലറ്റിൻെറയും മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഏറ്റെടുക്കും. ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അറിയുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 0495-2376901. സ്വകാര്യ ആശുപത്രികളിലെ പി.ആര്‍.ഒമാര്‍ വഴിയും വിവരങ്ങള്‍ ലഭ്യമാവും. നടന്നത് അതിശയകരമായ രക്ഷാപ്രവര്‍ത്തനം-മുഖ്യമന്ത്രി കോഴിക്കോട്: സാധാരണഗതിയില്‍ വിമാനാപകടങ്ങളില്‍ സംഭവിക്കാറുള്ളതില്‍നിന്ന് വ്യത്യസ്തമായി മരണസംഖ്യ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക ഏജന്‍സികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയോടെ നടന്നത്. നമ്മുടെ സമൂഹത്തിൻെറ നന്മയുടെ പ്രതിഫലനമാണിത്. കലക്ടര്‍മാര്‍, ആരോഗ്യം, പൊലീസ്, ഫയര്‍ ആന്‍ഡ് െറസ്‌ക്യൂ, ആർ.ടി.ഒ, സി.ഐ.എസ്.എഫ്, എൻ.ഡി.ആര്‍.എഫ്, വിമാനത്താവള മാനേജ്മൻെറ്, പരിസരവാസികൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, ടാക്സി, ആംബുലന്‍സ് ജീവനക്കാര്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മലപ്പുറം ട്രോമാകെയര്‍ വളൻറിയര്‍മാര്‍ തുടങ്ങിയവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൃത്യസമയത്ത് ഇടപെട്ട് വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയവരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.