മുഴാപ്പാലത്തുകാർ ഇനിയുമെത്ര കാത്തിരിക്കണം

മാവൂർ: കരിങ്കൽഭിത്തിയും കൈവരിയും തകർന്ന് ഗതാഗതം ഭീഷണിയിലായ പാലം പുതുക്കിപ്പണിയാനുള്ള നടപടിക്കായി കാത്തിരുന്നത് അഞ്ചുവർഷം. ഒടുവിൽ ഫണ്ട് അനുവദിച്ചശേഷം പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയിട്ട് ഒരുവർഷവും എട്ട് മാസവും പിന്നിട്ടിട്ടും പണി തുടങ്ങിയിടത്തുതന്നെ. കേട്ടുകേൾവിയില്ലാത്ത ദുരിതത്തിലാണ് മാവൂർ-ചാത്തമംഗലം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മുഴാപ്പാലത്തുകാരുടെ അവസ്ഥ. 2016ലാണ് കരിങ്കൽ ഭിത്തി തകർന്ന് ഗതാഗതം ആശങ്കയിലായത്. തുടർന്ന്, പൊതുമരാമത്ത് വകുപ്പ് 1.4 കോടി രൂപ അനുവദിക്കുകയും പുതിയത് നിർമിക്കാനായി 2021 ജനുവരിയിൽ നിലവിലെ പാലം പൊളിച്ചുനീക്കുകയും ചെയ്തു. എന്നാൽ, പണി തുടങ്ങിയില്ല. പ്രക്ഷോഭത്തിനും പ്രതിഷേധത്തിനുമിടയിൽ പലതവണയായി ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവൃത്തി നടന്നത്. നിർമാണം തുടങ്ങിവെച്ച് കരാറുകാരൻ സ്ഥലംവിട്ടു. തുടർന്ന് ഒന്നര വർഷത്തിനുശേഷം കഴിഞ്ഞ ജൂണിൽ റീടെൻഡർ ചെയ്ത് പുതിയ ആൾക്ക് കരാർ കൊടുത്തു. ഇപ്പോഴും പ്രവൃത്തി പ്രാരംഭഘട്ടത്തിൽ മുടങ്ങിക്കിടക്കുകയാണ്. ബസ് സർവിസ് അടക്കമുള്ള റൂട്ടിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പ്രവൃത്തിയാണിത്. നടന്നുപോകാനും ഇരുചക്രവാഹനങ്ങൾക്കുമായി താൽക്കാലിക പാലം ഒരുക്കിയെങ്കിലും അതും തകർന്നു. ഗവ. കോളജ് അടക്കം നിരവധി സ്ഥാപനങ്ങൾ തൊട്ടടുത്തുണ്ട്. ബസ് സർവിസ് കിലോമീറ്ററുകൾ മാറി വഴിതിരിച്ചുവിട്ടിരിക്കുകയാണ്. പുറംലോകത്തെത്താനും വിദ്യാലയങ്ങളിലെത്താനും കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ. സ്വകാര്യവാഹനങ്ങൾ ഇരുകരയിലുമെത്തി വഴിമുട്ടി തിരിച്ചുപോകുകയാണ്. പണിതീർന്ന് പാലം തുറന്നുകൊടുക്കാൻ ഇനിയുമെത്ര കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. നാട്ടുകാർ പ്രക്ഷേഭത്തിനൊരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.