ഇർഷാദിന്‍റെ കൊലപാതകം; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം

പേരാമ്പ്ര: പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ദുരൂഹത കണ്ടെത്തുകയും ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയ് 13നാണ് ഇർഷാദ് ദുബൈയിൽനിന്ന്‌ കരിപ്പൂർ എയർപോർട്ടിൽ എത്തിയത്. കോഴിക്കോട്ടെത്തിയിട്ടും വീട്ടിൽ എത്താത്തതിനാൽ വീട്ടുകാർ മേയ് 16ന് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പത്തനംതിട്ട സ്വദേശി തൊണ്ടിപ്പറമ്പിൽ നിഷാമോളെന്ന യുവതി ഇർഷാദിന്‍റെ വീട്ടിലെത്തി തന്‍റെ ഭർത്താവ് ജസീൽ ജലീൽ ദുബൈയിൽനിന്ന് കൊടുത്തുവിട്ട 60 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെടുകയും ഇർഷാദ് സ്ഥലത്തില്ലാത്തതിനാൽ തിരിച്ചുപോവുകയുമായിരുന്നു. ഇർഷാദിന്‍റെ വീട്ടിലേക്ക് നിരന്തരം ഭീഷണിസന്ദേശം വന്നിട്ടുണ്ട്. വീടിനുമുന്നിൽ ഇർഷാദിന്‍റെ മൃതദേഹം കൊണ്ടിടുമെന്ന് കേസിലെ മുഖ്യപ്രതി സ്വാലിഹിന്‍റെ ഓഡിയോ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ക്വട്ടേഷൻ-സ്വർണക്കടത്ത്-ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക്‌ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.