ഹൃദയം നുറുങ്ങുന്ന വേദനയോടെ അവർ ഇർഷാദിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഏറ്റുവാങ്ങി

പേരാമ്പ്ര: തങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് മക്കൾ മരിക്കരുതെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ മക്കൾ മരിച്ചാൽ അവരുടെ മൃതദേഹം അവസാനമായി കാണാനും മതാചാരപ്രകാരം സംസ്ക്കരിക്കാനും എല്ലാവരും ആഗ്രഹിക്കും. എന്നാൽ, പന്തിരിക്കരയിലെ കോഴിക്കുന്നുമ്മൽ നാസർ- നഫീസ ദമ്പതികൾക്ക് നേരിടേണ്ടി വന്നത് ക്രൂരവിധിയാണ്. മകനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോൾ മൃതദേഹം കാണാൻപോലും ഈ കുടുംബത്തിനു ലഭിച്ചില്ല. മറ്റൊരാളാണെന്ന് കരുതി ആ വീട്ടുകാർ അവരുടെ മതാചാരപ്രകാരം ചിതയൊരുക്കി സംസ്ക്കരിക്കുകയാണ് ചെയ്തത്. മേപ്പയൂരിലെ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിന്റെ മൃതദേഹമാണെന്ന് കരുതിയാണ് കുടുംബം വീട്ടുവളപ്പിൽ ചിതയൊരുക്കിയത്. എന്നാൽ, മകന്റെ അസ്ഥിയെങ്കിലും കൊണ്ടുവന്ന് ഖബറടക്കണമെന്ന പിതാവിന്റെ ആഗ്രഹം ഞായറാഴ്ച സഫലമായി. ഡി.എൻ.എ പരിശോധനയിലൂടെ മരിച്ചത് ഇർഷാദാണെന്ന് കഴിഞ്ഞ ദിവസമാണ് തെളിഞ്ഞത്. തുടർന്ന്, വടകര ആർ.ഡി.ഒ സി. ബിജു ദീപക്കിന്റെ വീട്ടിൽ നിന്ന് ഏറ്റുവാങ്ങിയ ചിതാഭസ്മവും അസ്ഥിയും പൊലീസാണ് ബന്ധുക്കൾക്ക് കൈമാറിയത്. പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിൽ നിന്ന് ഇർഷാദിന്റെ മാതൃസഹോദരീ പുത്രൻ റഷീദ് ഏറ്റുവാങ്ങി. ഉച്ചക്ക് രണ്ടു മണിയോടെ ആവടുക്ക ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആവടുക്ക ഖാദി ബഷീർ ബാഖഫിയുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.