ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നതിന് പ്രയാസം നേരിട്ട് രോഗികൾ

കോഴിക്കോട്: മെഡിക്കൽ കോളജില്‍ ആര്‍.എസ്.ബി.വൈ കാര്‍ഡ് പുതുക്കാൻ പ്രയാസം അനുഭവപ്പെടുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ. ജോലിക്കാരുടെ കുറവാണ് ഇതിന് കാരണം. കൗണ്ടറില്‍ ഒരാള്‍ മാത്രമാണ് ഡേറ്റ എന്‍ട്രി ഓപറേറ്ററായി ജോലിക്കുള്ളത്. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്കാണ് ആവശ്യാനുസരണം കാര്‍ഡ് പുതുക്കിനല്‍കുന്നത്. ദിവസം തോറും നൂറോളം പേരാണ് കാർഡ് പുതുക്കാനെത്തുന്നത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയത്തിനിടക്ക് 60ല്‍ കൂടുതല്‍ പേര്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കാന്‍ കഴിയുന്നില്ല. നെറ്റ്‌വര്‍ക്കുംകൂടി പണിമുടക്കിയാൽ പുതുക്കുന്ന കാർഡുകളുടെ എണ്ണം വീണ്ടും കുറയും. ഒ.പി വിഭാഗത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ രണ്ടു മണിയാകുന്നതോടെ കുറച്ചു പേരോട് ക്യൂവിൽ നിൽക്കാൻ ആവശ്യപ്പെട്ട് മറ്റുള്ളവരോട് പിറ്റേന്ന് വരാൻ ആവശ്യപ്പെടും. ഇതോടെ മണിക്കൂറുകളോളം കാത്തുനിന്ന രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ വഴക്കുണ്ടാകുന്നതും നിത്യസംഭവമാണ്. പുതുക്കിയ കാർഡുമായി ചെന്നാൽ മാത്രമേ പരിശോധനകൾക്കുവേണ്ടിയുള്ള ക്യൂവിൽ നിൽക്കാൻ കഴിയൂ. രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോഴും കാലതാമസം നേരിടുന്നുണ്ട്. അക്ഷയകേന്ദ്രം വഴി കാർഡ് പുതുക്കിനൽകുന്നത് പുനരാരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. പരാതികള്‍ക്ക് ഇടയില്ലാത്ത വിധം കാര്‍ഡ് പുതുക്കി നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഓരോ ദിവസവും പുതുക്കി നല്‍കുന്നതിന് ക്യൂ നില്‍ക്കുകയും സമയ പരിധി കഴിയുമ്പോള്‍ തിരിച്ചുപോകേണ്ടി വരുകയും ചെയ്യുന്നവര്‍ക്ക് പിറ്റേന്ന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.