ഹരിതകർമസേനയെ കൂടുതൽ സജീവമാക്കും

കോഴിക്കോട്: കോർപറേഷനിലെ ഹരിതകർമസേന പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനം. നിലവിൽ 567 അംഗങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഹരിതകർമസേനയാണ് കോഴിക്കോടുള്ളത്. മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നഗരത്തിൽ ഒരിടത്തും മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്ന പ്രവർത്തനമാണ് ഹരിതകർമസേന ഏറ്റെടുക്കുന്നത്. ജനകീയമായ ഇടപെടലിലൂടെ മുഴുവൻ നഗരവാസികളെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കോർപറേഷൻ ഓഫിസിൽ ഹരിത കർമസേനയുടെ പ്രത്യേക ഓഫിസ് സംവിധാനം സജ്ജമാക്കും. മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിതകർമസേന അംഗങ്ങളെ പുനർ വിന്യസിക്കും. കണ്‍സോർട്യം അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് പ്രത്യേക യൂനിഫോം നൽകും. എം.സി.എഫ്, എം.ആർ.എഫ് എന്നിവയുടെ നടത്തിപ്പുചുമതല ഹരിതകർമസേനക്ക് നൽകാനും യോഗം തീരുമാനിച്ചു. അഴക് പദ്ധതിയുടെ പ്രവർത്തനങ്ങൾ വാർഡ്തലത്തിൽ നടപ്പാക്കുന്നതിന് റിസോഴ്സ് പേഴ്സൻമാർ വാർഡുകളിലെത്തും. ഇവർക്കുള്ള ഏകദിന പരിശീലനം പൂർത്തിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. ദിവാകരൻ, കോർപറേഷൻ സെക്രട്ടറി ബിനി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കുടുംബശ്രീ പ്രോജക്ട് ഓഫിസർ ടി.കെ. പ്രകാശൻ സ്വാഗതം പറഞ്ഞു. ടി.പി. ബിജു കർമപദ്ധതി അവതരിപ്പിച്ചു. കെ.പി. സലീം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.