തലയാഴം തോട്ടകം ഷാപ്പിനു സമീപം വഴിയോരത്ത് യുവതി നടത്തിയിരുന്ന മത്സ്യകച്ചവട കേന്ദ്രം സാമൂഹ്യ വിരുദ്ധർ തകർത്ത് ഉപകരണങ്ങൾ പുഴയിലെറിഞ്ഞ നിലയിൽ
വൈക്കം: വെച്ചൂർ-വൈക്കം റോഡിൽ തോട്ടകം ഷാപ്പിനു സമീപം വഴിയോരത്ത് യുവതി നടത്തിയിരുന്ന മത്സ്യകച്ചവട കേന്ദ്രം സാമൂഹ്യ വിരുദ്ധർ തകർത്ത് പുഴയിലെറിഞ്ഞു.
അയ്യർകുളങ്ങര കുടിയാംശേരി ബിന്ദുവിന്റെ താൽക്കാലിക മത്സ്യകടയാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമിച്ച ഷെഡിന്റെ താഴ് തകർത്ത് കടയിലുണ്ടായിരുന്ന രണ്ട് ഫ്രിഡ്ജ്, ത്രാസ്, മോട്ടോർ, മത്സ്യപെട്ടി, ഇരുമ്പ് തട്ട് തുടങ്ങി ഉപകരണങ്ങളെല്ലാം സമീപത്തെ കരിയാറിലെറിഞ്ഞ നിലയിലാണ്.
അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബിന്ദുവിന്റെ പിതാവ് മത്തായി പറഞ്ഞു. രണ്ടുമാസം മുമ്പാണ് ബിന്ദു വായ്പ എടുത്ത് മറ്റൊരുളുടെ സ്ഥലം വാടകക്ക് എടുത്ത് മത്സ്യകച്ചവടം ആരംഭിച്ചത്. ഉച്ചക്ക് ശേഷം വൈകീട്ട് 6.30 വരെയാണ് കച്ചവടം നടത്തിയിരുന്നത്. പിതാവ് മത്തായിയും മറ്റൊരു സഹായിയായ സ്ത്രീയുമാണ് കടയിലുള്ളത്. സ്ത്രീകൾ മാത്രമുള്ള കടയുടെ പിറകിലെ ബഞ്ചിൽ ചൂണ്ടയിടാനെന്ന പേരിലെത്തി മദ്യപിക്കാൻ തുടങ്ങിയതോടെയാണ് ബഞ്ചടക്കം താഴിട്ട് പൂട്ടി കടയുടെ പിൻഭാഗം അടച്ചു കെട്ടിയത്. ഇതിന്റെ വൈരാഗ്യമാകാം അക്രമണ കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ബിന്ദു വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.