കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ശേഷിക്കെ വാർഷിക പദ്ധതി നിർവഹണത്തിൽ ജില്ലയിലെ നഗരസഭകൾ പുറകിൽ. പാലായാണ് പദ്ധതിവിഹിതം ചെലവഴിക്കലിൽ മുന്നിൽ -28.61ശതമാനം. കോട്ടയം ഏറ്റവും പിറകിലാണ്. സംസ്ഥാനത്ത് രണ്ടക്കം കടക്കാത്ത ഏക നഗരസഭ കൂടിയാണ് കോട്ടയം. അതേസമയം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും 40 ശതമാനത്തിലേറെയായി. ഏറ്റുമാനൂർ -25.06, ചങ്ങനാശ്ശേരി -23.02, വൈക്കം- 19.72, ഈരാറ്റുപേട്ട -14.48, കോട്ടയം -7.38 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിൽ തന്നെയും സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോട്ടയം തന്നെയാണ് പിന്നിൽ. 3.74 കോടി രൂപയിൽ 1.07 കോടിയാണ് പാലാ ചെലവാക്കിയത്. കോട്ടയം 27.78 കോടി രൂപയിൽ 2.05 കോടിയും. സാമ്പത്തിക വർഷം ഒമ്പതുമാസം പിന്നിട്ടിട്ടും നഗരസഭകളിൽ അമ്പതുശതമാനം പോലും ആയിട്ടില്ല പദ്ധതി നിർവഹണം. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാതെ അവസാന മാസങ്ങളിൽ ഓട്ടമത്സരം നടത്തി നൂറിനടുത്തെത്തിക്കുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടാവില്ല. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ 88.25 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ച് കോട്ടയം നഗരസഭ ജില്ലയിൽ മൂന്നാംസ്ഥാനത്തെത്തിയിരുന്നു.
ജില്ലയിൽ ആകെ ചെലവഴിച്ചത് 29.68 ശതമാനം മാത്രമാണ്. വിവിധ പദ്ധതികൾക്കായി നീക്കിവെച്ച 382.58 കോടി രൂപയിൽ 113.32 കോടിയാണ് ചെലവഴിച്ചത്. 16245 പദ്ധതികൾക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്. സംസ്ഥാനത്ത് ഏഴാമതാണ് ജില്ല. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് എന്നിവയാണ് മുന്നിൽ.
ജില്ല പഞ്ചായത്തിന്റെ ഫണ്ട് ചെലവഴിക്കൽ 32.74 ശതമാനമാണ്. 52.11കോടിയിൽ 17.06 കോടിയാണ് ചെലവഴിച്ചത്. 654 പദ്ധതികൾക്കാണ് ഡി.പി.സി അംഗീകാരം നേടിയിരുന്നത്. സംസ്ഥാനത്ത് നാലാംസ്ഥാനത്താണ് നിലവിൽ ജില്ല പഞ്ചായത്ത്. തിരുവനന്തപുരം, മലപ്പുറം, കാസർഗോട് എന്നിവയാണ് മുന്നിൽ. പഞ്ചായത്തുകളിൽ പായിപ്പാട് ആണ് ജില്ലയിൽ ഒന്നാമത്. 44.2 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 41.86 ശതമാനം ചെലവഴിച്ച് കടുത്തുരുത്തിയും മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.