വൈക്കം: വെച്ചൂർ ഇടയാഴത്ത് ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ വീട്ടമ്മ കൈയോടെ പിടികൂടി. ഇടയാഴം മരാവളളിച്ചിറ കനകമ്മ (60) ആണ് മോഷ്ടാവിനെ സാഹസികമായി പിടികൂടിയത്. കുമരകം ചക്രംപടിയിൽ താമസിക്കുന്ന ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെയാണ പിടികൂടിയത്. കനകമ്മ മകൾക്കും പേരക്കുട്ടിക്കുമൊപ്പം ആശുപത്രിയിൽ പോയ സമയത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് മോഷണം.
ആക്രി പെറുക്കാനെത്തിയ യുവാവ് അടുക്കള ഭാഗത്തെ കതക് തള്ളിത്തുറന്നാണ് അകത്തു കയറിയത്. കനകമ്മയുടെ പേരക്കുട്ടിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ സ്വർണ മാലയും മറ്റൊരു മുറിയിൽ മേശപ്പുറത്ത് വച്ചിരുന്ന മരുമകന്‍റെ വില കൂടിയ മൊബൈൽ ഫോണുമാണ് അപഹരിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ കനകമ്മയുടെ ശബ്ദം കേട്ട് മോഷ്ടാവ് അടുക്കള വാതിൽ വഴി തന്നെ പുറത്തിറങ്ങാൻ ശ്രമിച്ചു.
കനകമ്മ ഇയാളെ തടഞ്ഞുനിർത്തി ബഹളം വച്ചു. ശബ്ദം കേട്ട് സമീപം താമസിക്കുന്ന ബന്ധുക്കളും മറ്റും ഓടിയെത്തി മോഷ്ടാവിനെ കീഴ്പ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണസാധനങ്ങൾ കണ്ടത്. കല്ലറ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ സമീപത്തെ കടയിൽ ഉണ്ടായിരുന്നെങ്കിലും വിവരമറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു. പേരക്കുട്ടിക്ക് അടുത്തിടെ മൂന്നാം പിറന്നാളിന് വാങ്ങിയതായിരുന്നു സ്വർണമാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.