കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽതന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി പ്രഫ. റോണി കെ. ബേബി എം.എൽ.എ അറിയിച്ചു.
2263 ഏക്കർ വരുന്ന ചെറുവള്ളി തോട്ടഭൂമി മധ്യ തിരുവിതാംകൂറിൽ തന്നെ അന്താരാഷ്ട വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് നിരവധി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇറക്കിയ സാമൂഹിക ആഘാത പഠന വിജ്ഞാപനം റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ കാര്യക്ഷമമായ ഇടപെടലിലൂടെ അനുകൂലമായി തീർപ്പാക്കാൻ കഴിയും. ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിലെ പാലാ കോടതിയുടെ വിധിക്കെതിരെയും സർക്കാറിന് ഇടപെടാനുള്ള മാർഗങ്ങളുണ്ട്.
ചെറുവള്ളി തോട്ടത്തിൽ തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കേ വിമാനത്താവളത്തിന് പുറത്തുള്ള ഭൂമിയും പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനുള്ള മുൻ സർക്കാറിന്‍റെ വിജ്ഞാപനം തിരുത്തുവാൻ തയാറാകണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. തോട്ടത്തിന് പുറത്തുള്ള ഭൂമി വിജ്ഞാപനം ചെയ്തതിനാൽ നിരവധി ആളുകൾ പ്രതിസന്ധിയിലാണ്. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഉടമകൾക്ക് കഴിയുന്നില്ല. വിജ്ഞാപനം ചെയ്ത ഭൂമി കേരള സർക്കാറിന്‍റെതന്നെ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് ജപ്തി ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ വിമാനത്താവളവുമായി ബന്ധപ്പെട്ട സമയബന്ധിതമായ തീരുമാനം ഉണ്ടാകണമെന്ന് റോണി കെ. ബേബി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.